മാധ്യമങ്ങൾക്ക് സർക്കാറിന്റെ കീഴിലുള്ള മറ്റു സ്ഥാപനങ്ങൾക്കു ലഭിക്കാത്ത സ്വാതന്ത്ര്യം എന്തിനെന്ന് ചോദിച്ചത് അഡോൾഫ് ഹിറ്റ്ലറാണ്. ഗീബൽസ് കലയും സിനിമയും പത്രപ്രവർത്തനവും നിയന്ത്രിക്കുന്നതു ലോകം കണ്ടു. ഇപ്പോൾ അതേ ചോദ്യം ഇവിടെയും ചിലർ ഉറക്കെ ചോദിക്കുന്നു: മാധ്യമങ്ങൾക്ക് പ്രത്യേകാവകാശം എന്തെങ്കിലും ഭരണഘടന നൽകുന്നുണ്ടോ?
ഇത് നരേന്ദ്രമോദിയോ ആർഎസ്എസോ ചോദിക്കാൻ ഇടയുള്ളതാണ്. പ്രവൃത്തിയിൽ അത് അനേകവട്ടം അവർ ചോദിച്ചുകഴിഞ്ഞു. എന്നാൽ വാ തുറന്ന് ഒട്ടും ചളിപ്പില്ലാതെ അതു ചോദിക്കുന്നത് കേരളത്തിലെ സിപിഎമ്മാണ് എന്നത് ആരെയും അത്ഭുതപ്പെടുത്തും.
ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങൾ എന്നു പറയുന്നത് ജനങ്ങളുടെ ജിഹ്വയാണ് അത് എന്നതുകൊണ്ടാണ്. ആശയപ്രകാശന സ്വാതന്ത്ര്യം മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഹൃദയമാണ്. അത് ഭരണകൂടങ്ങളെ ജനാധിപത്യ മൂല്യങ്ങളിലും പ്രയോഗങ്ങളിലും ഉറപ്പിച്ചു നിർത്താനുള്ളതാണ്. ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഭരണകൂട നിയന്ത്രണങ്ങളെ ചെറുക്കാനുള്ള ജനാധിപത്യത്തിലെ പ്രതിഷേധ ഇടങ്ങൾ കൂടിയാണ് മാധ്യമങ്ങൾ.
ഇന്ത്യയിൽ മാധ്യമങ്ങൾ കൂടുതൽക്കൂടുതൽ നിയന്ത്രിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്ന കാലമാണിത്. അതേ പാതയാണ് തങ്ങൾ പിന്തുടരുന്നതെന്നാണ് കേരളത്തിലെ സിപിഎം പറയുന്നത്. അവർ അതിനു ന്യായീകരണ യുക്തിയും കണ്ടെത്തുന്നു. 'മാധ്യമങ്ങൾക്ക് എന്താണ് പ്രത്യേക അവകാശം' എന്ന സിപിഎം നേതാക്കളുടെ ചോദ്യം ആർഎസ്എസ്സിനും മോദി സർക്കാറിനും ആശയപരമായ പിന്തുണകൂടിയാണ്.
ഭരണകൂട നിയന്ത്രണങ്ങൾക്കെതിരെ അനവധി പോരാട്ടങ്ങൾ നയിച്ചിട്ടുണ്ട് മാധ്യമ ലോകം. സ്വദേശാഭിമാനി മുതൽ ദേശാഭിമാനി വരെ ആ പോരാട്ടങ്ങളുടെ രക്തക്കറ പേറുന്നുണ്ട്. പുതിയ സൈബർകുമാരന്മാർക്ക് അത് ഓർമ്മ കാണില്ല. ഓർമ്മിപ്പിക്കാനുള്ള ഉത്തരവാദിത്തം അതു മറക്കാൻ കഴിയാത്ത കമ്യൂണിസ്റ്റുകാർക്കുണ്ട്. കേരളത്തിലെ സിപിഎം നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാരില്ലേ എന്നു ചോദിക്കേണ്ടിവരുന്നത് ദൗർഭാഗ്യകരമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക