എഡ്ടെക് സ്ഥാപനമായ ബൈജൂസിൽ നിന്ന് 1000 ജീവനക്കാരെ കൂടി പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദ മോണിങ് കോൺടെക്സ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ജോലി നഷ്ടമാവുക എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ 280 ട്യൂഷൻ സെന്ററുകളിലെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ടീമുകളിൽ നിന്ന് രണ്ട് ജീവനക്കാരെ വീതം പിരിച്ചുവിടാൻ ഇതിനകംതന്നെ മാനേജർമാർക്ക് നിർദ്ദേശം നൽകിയതായി ഹിന്ദുസ്ഥാൻ ടൈംസും റിപ്പോര്‍ട്ട് ചെയ്തു.
2022 ഒക്ടോബറില്‍ 2,500 ജീവനക്കാരെ പിരിച്ചുവിടുന്നതായി ബൈജൂസ് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ആദ്യം കമ്പനി 900-1000 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. അതേസമയം പിരിച്ചുവിടല്‍ വാര്‍ത്തയോട് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രണ്ടാഴ്‌ച മുമ്പാണ് ഇന്ത്യയില്‍ ബൈജൂസ് വീണ്ടും പിരിച്ചുവിടൽ തുടങ്ങിയത്. 'K10' ടീമിലുള്ള ഏകദേശം അഞ്ഞൂറിലധികം ജീവനക്കാര്‍ക്ക് ഇതിനകംതന്നെ ജോലി നഷ്ടപ്പെട്ടുവെന്നാണ് ചില ജീവനക്കാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിന്റർഗാർട്ടൻ മുതൽ പത്താം ക്ലാസുവരെയുള്ള ടീമിനെ നയിക്കുന്നവരെ ബൈജൂസ് ചുരുക്കി വിളിക്കുന്നതാണ് K10. ബൈജുവിന്റെ പ്രധാന ഉൽപ്പന്നവും ഇന്ത്യയിലെ പ്രധാന ബിസിനസും K10-നെ ചുറ്റിപറ്റിയാണ് നില്‍ക്കുന്നത്.