തിരുവനന്തപുരം: പാഠപുസ്‌തകങ്ങളിൽ നിന്ന് മുഗൾ രാജാക്കന്മാരുടെ ചരിത്രം ഒഴിവാക്കണമെന്ന കേന്ദ്രനിർദേശം കേരളം തള്ളും. എൻസിഇആർടി, എസ്‌സിഇആർടി പാഠപുസ്‌തകങ്ങളിൽ മുഗൾ രാജാക്കന്മാരുടെ പാഠഭാഗങ്ങൾക്കുപകരം ഹിന്ദു രജപുത്ര ചക്രവർത്തി മഹാറാണ പ്രതാപ്, ഭായ് ബിധി ചന്ദ്, ഭായ് പ്രതാപ്, ഭായ് ബച്ചിതർ തുടങ്ങിയവരുടെ ചരിത്രം ഉൾപ്പെടുത്തണമെന്ന നിർദേശമാണുള്ളത്. പാഠപുസ്‌തകങ്ങൾ കാവിവൽക്കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടത്തുന്ന തീവ്രനീക്കത്തിന്റെ ഭാഗമായി പാഠപുസ്‌തക പരിഷ്‌കരണത്തിനുള്ള വിദ്യാഭ്യാസകാര്യ പാർലമെന്ററി സമിതിയുടേതാണ് ശുപാർശ. ഏഴാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ ഉൾക്കൊള്ളിക്കാൻ സമർപ്പിച്ച നിർദേശങ്ങളിലാണ് ഇതുള്ളത്.
മുഗൾ ഭരണാധികാരികളെ അതിശയോക്തി കലർത്തി പഠിപ്പിക്കുന്നതു കുറയ്ക്കണം. പകരം, സിഖു ഗുരുക്കന്മാരുടെ ചരിത്രവും പോരാട്ടങ്ങളും പാഠഭാഗങ്ങളിൽ കൂട്ടിച്ചേർക്കണം. മുഗൾ ചക്രവർത്തിമാരായ ഔറംഗസേബ്, ജഹാംഗീർ എന്നിവരുടെ മതപരമായ അസഹിഷ്ണുതയും മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സിഖ് ഗുരു തേജ് ബഹാദൂറിന്റെ രക്തസാക്ഷിത്വവും ഉള്‍പ്പെടുത്തണം. മുഗൾവംശവും ഹിന്ദു രജപുത്ര ചക്രവർത്തി മഹാരാജാ രഞ്ജിത് സിങ്ങിന്റെ ഭരണവും തമ്മിലുള്ള താരതമ്യപഠനവും ഉൾക്കൊള്ളിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളായിരുന്നു വിദ്യാഭ്യാസകാര്യ പാർലമെന്ററി സമിതിയുടെ ശുപാർശ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ ഈ നിര്‍ദേശങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ സംസ്ഥാന സര്‍ക്കാര്‍ മതേനിരപേക്ഷതയും ജനാധിപത്യവും, മുറുകെ പിടിച്ചുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ഉത്തരവിട്ടു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനുള്ള മാർഗരേഖയാണ് ദേശീയ വിദ്യാഭ്യാസ നയമെന്നും കേരളത്തിന് അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും എസ്‌സിഇആർടി മുൻ ഡയറക്ടർ പ്രൊഫ. ജെ പ്രസാദ് പറഞ്ഞു. ബ്രിട്ടീഷുകാർക്ക് ദാസ്യവേല ചെയ്തവരെയും സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരെയും ദേശഭക്തരും രക്തസാക്ഷികളുമായി ഭാവി തലമുറയുടെ മുന്നിൽ അവതരിപ്പിക്കാനാണ് ശ്രമം. അതിനെ ഒറ്റക്കെട്ടായി ചെറുക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.