ഡൽഹി: രാജ്യത്തിന് പുതുതായി 50 മെഡിക്കൽ കോളേജുകൾകൂടി അനുവദിച്ച് കേന്ദ്രസർക്കാർ. ഇതോടെ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 702 ആകും. ഒരുലക്ഷത്തിലധികം മെഡിക്കൽ സീറ്റുകളുമുണ്ടാകും. അതേസമയം, പുതുതായി അനുവദിച്ച മെഡിക്കൽ കോളേജുകളിൽ ഒന്നുപോലും കേരളത്തിനില്ല. വയനാട്ടിൽ ഒരു മെഡിക്കൽ കോളേജ് വേണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകാരം ലഭിച്ചില്ല. തെലങ്കാനയ്ക്കാണ് ഏറ്റവും കൂടുതൽ മെഡിക്കൽ കോളേജുകൾ ലഭിച്ചത്.
തെലങ്കാനയ്ക്ക് 12, ആന്ധ്രപ്രദേശിനും മഹാരാഷ്ട്രയ്ക്കും അഞ്ചും. മഹാരാഷ്ട്രയ്ക്ക് നാലും, അസം, ഗുജറാത്ത്, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾക്ക് മൂന്നും, ഹരിയാന, ജമ്മു കശ്മീർ, ഒഡീഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് രണ്ടും, മധ്യപ്രദേശ്, നാഗാലാൻഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് ഒന്നും വീതമാണ് കേന്ദ്രം മെഡിക്കൽ കോളേജുകൾ അനുവദിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പുതുതായി 8195 എംബിബിഎസ് സീറ്റുകളും അനുവദിച്ചു. 50 മെഡിക്കൽ കോളേജുകളിൽ മുപ്പതെണ്ണം സർക്കാർ മേഖലയിലും ഇരുപതെണ്ണം സ്വകാര്യമേഖലയിലുമാണ്. നേരത്തെ നഴ്‌സിംഗ് കോളേജുകൾ അനുവദിച്ചുളള പ്രഖ്യാപനത്തിലും കേരളത്തെ കേന്ദ്രം അവഗണിച്ചിരുന്നു. കേരളത്തിന്റെ ആരോഗ്യരംഗത്തിന് കേന്ദ്രം പരിഗണന നൽകുന്നില്ലെന്ന ആരോപണം നിലനിൽക്കെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ നടപടി.