ഡല്‍ഹി: അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ ഐക്യ രൂപികരണത്തിന്‍റെ ഭാഗമായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ജൂൺ 12 ന് ബീഹാറിലെ പാട്നയില്‍ നടക്കും. ആദ്യ പ്രതിപക്ഷ യോഗത്തില്‍ 16 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനതാദള്‍ നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണ് യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. യോഗം ജൂണ്‍ 23 ലേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റുചില കാരണങ്ങളാല്‍ യോഗം നിശ്ചയിച്ച തിയതിയില്‍ തന്നെ നടത്താന്‍ തീരുമാനമാവുകയായിരുന്നു. തിയതി പ്രശ്നമായതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കില്ല. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ ആരെയെങ്കിലും അയക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു
പ്രതിപക്ഷ യോഗത്തില്‍ 2024- ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുഖ്യവിഷയമായി ചര്‍ച്ച ചെയ്യും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, എന്‍ സി പി നേതാവ് ശരദ് പവര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും ഒരു പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. പ്രതിപക്ഷ പാര്‍ട്ടിയെ കോണ്‍ഗ്രസ് നയിക്കുന്നത് കേജരിവാളിന് താത്പര്യമില്ലെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ ഐക്യത്തിനായുള്ള നീക്കം നീതിഷ് കുമാര്‍ നടത്തുന്നത്.