ചെന്ന: ചെന്നൈ സൂപ്പര്‍ കിങ്ങ്സ് അഞ്ചാം ഐ പി എല്‍ കിരീടം നേടിയതിന് പിന്നാലെ തന്‍റെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി നായകന്‍ എം എസ് ധോണി. വിരമിക്കാന്‍ അനുയോജ്യമായ സമയമാണിത്. എന്നാല്‍ ആരാധകര്‍ നല്‍കുന്ന സ്നേഹം കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലെന്നും ഒരു സീസണ്‍ കൂടി കളിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ധോണി പറഞ്ഞു. ഈ ഒരു തീരുമാനം വളരെ ആലോചിച്ചെടുക്കേണ്ടതാണെന്ന് തനിക്ക് അറിയാം. ഇനിയും ഒരു 6,7 മാസം കഠിന പരിശീലനത്തിലൂടെ കടന്നുപോയെങ്കില്‍ മാത്രമാണ് അടുത്ത സീസണ്‍ കളിക്കാന്‍ സാധിക്കുക. അതന്റെ ശാരീരികക്ഷമത കൂടി ആശ്രയിച്ചിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഫൈനലിനു ശേഷമുള്ള സമ്മാനദാനച്ചടങ്ങില്‍ ഹര്‍ഷ ഭോഗ്‌ലെയുടെ ചോദ്യത്തിന് മറുപടിയായാണ് ധോണി ഇക്കാര്യം പറഞ്ഞത്.
'സാഹചര്യം നോക്കിയാല്‍ വിരമിക്കാന്‍ പറ്റിയ ഏറ്റവും അനുയോജ്യമായ സമയമാണിത്. എന്നോട് കാണിച്ച സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും അളവ് നോക്കുകയാണെങ്കിൽ ഏറ്റവും എളുപ്പമുള്ള കാര്യം എല്ലാവരോടും നന്ദി പറഞ്ഞ് പിരിയുകയാണ്. പക്ഷേ എനിക്ക് ബുദ്ധിമുട്ടുള്ള കാര്യം ഒമ്പത് മാസത്തോളം കഠിനാധ്വാനം ചെയ്ത് തിരികെ വന്ന് ഐപിഎലിൽ ഒരു സീസണ്‍ കൂടി കളിക്കുകയെന്നതാണ്. എന്നാൽ അതന്റെ ശാരീരികക്ഷമത കൂടി ആശ്രയിച്ചിരിക്കും. തീരുമാനമെടുക്കാൻ 6–7 മാസം കൂടി ഉണ്ട്. ഒരു സീസണ്‍ കൂടി കളിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ആരാധകര്‍ക്ക് ഇത് തിരിച്ചു നല്‍കണമെന്നാണ് ആഗ്രഹിക്കുന്നത്' - ധോണി പറഞ്ഞു.
കരിയറിലെ അവസാന കാലഘട്ടങ്ങളില്‍ കൂടിയാണ് കടന്നുപോകുന്നത്. ഇപ്പോള്‍ ഇത് ആസ്വദിക്കുകയാണ്. എല്ലാം തുടങ്ങിയത് ഇവിടെ നിന്നാണ്. ആരാധകര്‍ നല്‍കിയ സ്നേഹവും പിന്തുണയും കണ്ടപ്പോഴും സ്റ്റേഡിയം മുഴവന്‍ എന്‍റെ പേര് ഉറക്കെ വിളിച്ചപ്പോഴും കണ്ണു നിറഞ്ഞു. ഈ നിമിഷം ആസ്വദിക്കണമെന്ന് ഞാന്‍ മനസിലാക്കുന്നുവെന്നും ധോണി കൂട്ടിച്ചേര്‍ത്തു.