ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നാളെ. ഇത്തവണ റെക്കോര്‍ഡ് പോളിംഗാണ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയത്. 73.19 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയത്. 1952-ന് ശേഷമുള്ള ഏറ്റവുമുയർന്ന പോളിംഗ് ശതമാനമാണിത്. കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു പോളിംഗ്. ബെംഗളൂരു നഗരമേഖലയിലാണ് ഇത്തവണയും ഏറ്റവും കുറവ് പോളിംഗ്. 55% ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്.
വോട്ടെടുപ്പിന് ശേഷം പത്ത് എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്ത് വന്നത്. ഇതിൽ അഞ്ചും കർണാടകയിൽ തൂക്ക് നിയമസഭയാകും എന്ന് പ്രവചിക്കുന്നത്. ഇതിൽ നാലെണ്ണം കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്നാണ് പറയുന്നത്. ഒരു എക്സിറ്റ് പോൾ സർവേ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പറയുന്നു.
സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപികരിക്കാന്‍ കോൺഗ്രസും ബിജെപിയും സമീപിച്ചതായി ജനതാദള്‍ സെക്യൂലര്‍ നേതാവ് തൻവീര്‍ അഹമ്മദ് ദേശിയ മാധ്യമങ്ങളോട് പറഞ്ഞു. ആരുമായി സഖ്യം ചേരണമെന്ന കാര്യത്തിൽ പാർട്ടി തീരുമാനം എടുത്തുവെന്നും ശരിയായ സമയത്ത് അതു പൊതുജനങ്ങളെ അറിയിക്കുമെന്നും തൻവീര്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തു. അതേസമയം, സര്‍ക്കാര്‍ രൂപികരിക്കാന്‍ ജെ ഡി എസിനെ സമീപിച്ചുവെന്ന വാര്‍ത്ത ബിജെപി തള്ളി. പാര്‍ട്ടിക്ക് വ്യക്തമായ മുന്‍തൂക്കം ഉണ്ടാകുമെന്നും ബിജെപി ഇതുവരെ ജെഡിഎസിനെ സമീപിച്ചിട്ടില്ലെന്നും പാർട്ടി നേതാവ് ശോഭ കരന്തലജെ പറഞ്ഞു.