മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പ്രണയിതാക്കളെ ശിക്ഷിക്കാനോ കുറ്റവാളികളായി മുദ്രകുത്താനോ അല്ല പോക്സോ നിയമം എന്ന് ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്തവരെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് കുട്ടികൾക്കുള്ള പോക്‌സോ നിയമം നടപ്പാക്കിയതെന്നും കോടതി വ്യക്തമാക്കി. പോക്സോ കേസ് ദുരുപയോഗം ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു.
'ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനാണ് പോക്‌സോ നിയമം നടപ്പിലാക്കിയിരിക്കുന്നത്. പ്രണയമോ ഉഭയസമ്മത പ്രകാരമോ ആയ ബന്ധത്തിൽ പ്രായപൂർത്തിയാകാത്തവരെ ശിക്ഷിക്കുകയും അവരെ കുറ്റവാളികളായി മുദ്രകുത്തുകയും ചെയ്യുകയെന്നതല്ല ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന്' ജസ്റ്റിസ് അനുജ പ്രഭുദേശായി ചൂണ്ടിക്കാട്ടി.
ഐപിസി സെക്ഷൻ 363, 376, പോക്‌സോ നിയമം സെക്ഷൻ 4 എന്നിവ പ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതിയായ 22 കാരന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. യുവാവുമായുള്ള ബന്ധം ഉഭയസമ്മതത്തോടെയെന്ന് പെൺകുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു. ഇത് കണക്കിലെടുത്താണ് കോടതി കുറ്റാരോപിതന് ജാമ്യം നല്‍കിയത്.