കോഴിക്കോട്: ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് നേതാവ് നൂര്‍ബിന റഷിദ്. ഇന്ത്യയുടെ അഭിമാന ഗുസ്തിതാരങ്ങളേ നിങ്ങളുടെ നീതിക്കായി ഞങ്ങളും ഒപ്പമുണ്ടെന്ന് നൂര്‍ബിന റഷിദ് ഫേസ്ബുക്കില്‍ കുറിച്ചു. സ്ത്രീപീഡനത്തിനിരയായ ഗുസ്തിതാരങ്ങളോട് നീതിപൂർവ്വമായ സമീപനം സ്വീകരിക്കാത്ത ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡണ്ട് പി ടി ഉഷയുടെ നിലപാട് തികച്ചും നിർഭാഗ്യകരമായിപ്പോയിയെന്നും അവര്‍ പറഞ്ഞു.
'ഇന്ത്യയുടെ അഭിമാനമായിരുന്ന ഗുസ്തിതാരങ്ങളേ ലൈംഗികപീഡനത്തിനിരയാക്കുകയും വളർന്നുവരുന്ന ദേശീയ ഗുസ്തി രംഗത്തുള്ള പെൺകുട്ടികളേ കൂട്ടത്തോടെ ലൈംഗിക അതിക്രമങ്ങൾക്കു ഇരയാക്കുകയും മിണ്ടിപോയാൽ കൊന്നുകളയും എന്നു പറയുന്ന ദേശീയ ഗുസ്തിഫെഡറേഷൻ പ്രസിഡണ്ടയായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനേ തൽസ്ഥാനത്ത് നിന്ന് മാറ്റിനിർത്തി പരാതിക്കാരുടെ പരാതി സമഗ്ര മായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശനമായ ശിക്ഷാനടപടി സ്വീകരിക്കണം. കുറ്റക്കാരെ സംരക്ഷിക്കുന്ന രീതിയിലുള്ള ബിജെപി സർക്കാറിൻ്റെ ഇടപെടലുകൾ തീർത്തും പ്രതിഷേധാർഹമാണ്. സ്ത്രീപീഡനത്തിനിരയായ ഗുസ്തിതാരങ്ങളോട് നീതിപൂർവ്വമായ സമീപനം സ്വീകരിക്കാത്ത ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡണ്ട് പി ടി ഉഷയുടെ നിലപാട് തികച്ചും നിർഭാഗ്യകരമായിപ്പോയി' -എന്നും നൂര്‍ബിന റഷിദ് കൂട്ടിച്ചേര്‍ത്തു.
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനെതിരെയാണ് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷ വിമര്‍ശനം ഉന്നയിച്ചത്. താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കിയെന്നും പ്രതിഷേധം അച്ചടക്കമില്ലായ്മയ്ക്ക് തുല്യമാണെന്നുമാണ് പിടി ഉഷ പറഞ്ഞത്. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിനുപോകുന്നതിനു മുന്‍പ് താരങ്ങള്‍ ഒളിമ്പിക്‌സ് അസോസിയേഷനെ സമീപിക്കണമായിരുന്നു. ഇത് നിഷേധാത്മക സമീപനമാണ്'- എന്നാണ് പി ടി ഉഷ പറഞ്ഞത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നിന്നടക്കം കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.