ഡല്‍ഹി: റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കിന്‍റെ മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും. കേസിലെ സാക്ഷിയെന്ന നിലക്കാണ് ഹാജരാകാന്‍ മല്ലിക്കിനോട് സിബിഐ ആവശ്യപ്പെട്ടത്. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെയാണ് സത്യപാല്‍ മാലിക്കിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സിബിഐ ആവശ്യപ്പെട്ടത്. അതേസമയം, വിമര്‍ശനം ഉന്നയിക്കുന്നവരെയെല്ലാം ദേശിയ അന്വേഷണ ഏജന്‍സികള്‍ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
പുൽവാമ ആക്രമണത്തിനു കാരണം സുരക്ഷാ വീഴ്ചയാണെന്നും ഇക്കാര്യത്തിൽ മൗനം പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നിര്‍ദേശിച്ചെന്നുമാണ് സത്യപാല്‍ മാലിക് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞത്. 2019 ഫെബ്രുവരി 14നാണ് ജമ്മു കശ്‌മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോറയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ 49 ജവാന്മാർക്ക് ജീവൻ നഷ്ടമായത്. ഏകദേശം 2500 ഓളം വരുന്ന കേന്ദ്ര റിസർവ്വ് പോലീസ് സേനയിലെ സൈനികരായിരുന്നു പുല്‍വാമ വഴി ആ ദിവസം പോയിരുന്നത്.