വത്തിക്കാന്‍: വരാനിരിക്കുന്ന ബിഷപ്പുമാരുടെ യോഗത്തില്‍ സ്ത്രീകള്‍ക്കും വോട്ട് ചെയ്യാമെന്ന സുപ്രധാന തീരുമാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. മുൻപ് സ്ത്രീകൾക്ക് കാണികളായി മാത്രമാണ് മീറ്റിങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നത്. പുതിയ തീരുമാന പ്രകാരം സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കും. ഒക്ടോബറിലാണ് ബിഷപ്പുമാരുടെ യോഗം ആരംഭിക്കുക. സ്ത്രീകളെ രണ്ടാം തരമായി മാത്രമാണ് വത്തിക്കാൻ പരിഗണിക്കുന്നതെന്ന് കാലങ്ങളായി വിമർശനം ഉന്നയിച്ചിരുന്ന ഒരുവിഭാഗം മാര്‍പാപ്പയുടെ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. സിനഡുകളിലെ വോട്ടവകാശത്തിനുവേണ്ടി വനിതകൾ വർഷങ്ങളായി ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇത് പരിഗണിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സുപ്രധാന തീരുമാനം നടപ്പാക്കിയത്.
1960ൽ വന്ന സഭാ പരിഷ്‍കാരങ്ങൾക്കുശേഷം ലോകമെങ്ങുമുള്ള ബിഷപ്പുമാരെ റോമിലേക്ക് വിളിക്കുകയും വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുകയും വോട്ട് രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. പുതിയ മാറ്റം അനുസരിച്ച് മതപരമായ നടപടികളില്‍ അഞ്ച് സിസ്റ്റര്‍മാര്‍ക്കും വോട്ട് അവകാശം ലഭിക്കും. കൂടാതെ 70 ബിഷപ്പ് ഇതര അംഗങ്ങളെ സിനഡിൽ നിയമിക്കാനും പോപ്പ് ഉത്തരവിട്ടിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളായിരിക്കണമെന്നും പോപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവര്‍ക്കും വോട്ട് അവകാശം നല്‍കിയിട്ടുണ്ട്.