ഡൽഹി: ജാമിഅ മില്ലിയ സർവ്വകലാശാലയിൽ നടന്ന വിദ്യാർത്ഥി പ്രകടനത്തിനു നേരെ വെടിയുതിർത്തയാളെ വെറുതെ വിടില്ലെന്നും ഇത്തരം സംഭവങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. ട്വിറ്ററിലൂടെയുള്ള പ്രതികരണത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി നിലപാട് വ്യക്തമാക്കിയത്.
ജാമിഅ സംഭവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കമ്മീഷണറുമായി സംസാരിച്ചുവെന്നും വേണ്ട നടപടിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ഇതിനിടെ ശക്തമായ പ്രതിഷേധം നടക്കുന്ന ജാമിഅ സർവ്വകലാശാല കാമ്പസ്സിൽ സർക്കാർ വൻ പോലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാമ്പസ്സിൽ നടന്ന റാലിക്കിടെയാണ് വെടിവെപ്പ് സംഭവമുണ്ടായത്. റാം പഥ് ഗോപാൽ എന്നയാൾ മാർച്ചിലേക്ക് തള്ളിക്കയറി വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 'ആർക്കാടാ സ്വാതന്ത്ര്യം വേണ്ടത്' എന്ന് ചോദിച്ചാണ് ഇയാൾ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തത്. വെടിവെപ്പിൽ പരിക്കേറ്റ ജാമിഅ വിദ്യാർത്ഥി സാദത്ത് ആലമിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സാദത്തിന്റെ കൈക്കാണ് വെടിയേറ്റത്. വെടിയുണ്ട നീക്കം ചെയ്തതായി പോലീസ് അറിയിച്ചു.