ഡല്‍ഹി: അപകീര്‍ത്തി കേസില്‍ സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ തള്ളിയതിന് പിന്നാലെ രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയുമെന്ന് റിപ്പോര്‍ട്ട്. വീട്ടിലെയും ഓഫീസിലെയും പല സാധനങ്ങളും ഇതിനോടകം മാറ്റിയിട്ടുണ്ട്. 22 ന് ഉള്ളിൽ വസതി ഒഴിയണമെന്ന് ലോക്സഭ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ഒഴിയാമെന്ന് രാഹുൽ ഗാന്ധി മറുപടി നൽകിയിരുന്നു. അപകീർത്തിക്കേസിൽ രണ്ടു വർഷം തടവ് ശിക്ഷ വിധിക്കപ്പെട്ടതിനു പിന്നാലെ ലോക്സഭാംഗത്വം റദ്ദാക്കിയതോടെയാണ് വസതി ഒഴിയാൻ നോട്ടീസ് വന്നത്.
അതേസമയം, ഗുജറാത്ത് സെഷൻസ് കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. കേസിലെ പരാതിക്കാരന്‍ പ്രധാനമന്ത്രിയല്ലെന്ന് ചൂണ്ടിക്കാട്ടിയ കോൺഗ്രസ് ഉന്നത കോടതികള്‍ വിധിയിലെ പിഴവുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. കുറ്റക്കാരനെന്നുള്ള വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയതോടെ നീണ്ട നിയമപോരാട്ടമാണ് രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത്.
കര്‍ണാടകയിലെ കോലാറില്‍ 2019-ല്‍ നടത്തിയ പ്രസംഗത്തിലെ ഒരു പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയത്. എല്ലാ കളളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്ന പേരുവന്നത് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. കേസില്‍ രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചു. വിധിക്കുപിന്നാലെ ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയുടെ അംഗത്വം റദ്ദാക്കിയിരുന്നു.