അബ്ദുള്‍ നാസര്‍ മഅ്ദനിക്കൊപ്പമുളള തന്റെ ചിത്രം പങ്കുവെച്ച് പരിഹാസ പോസ്റ്റിട്ട അഡ്വ. കൃഷ്ണരാജിന് മറുപടിയുമായി കെടി ജലീല്‍ എംഎല്‍എ. എത്രമാത്രം വര്‍ഗീയ വിഷം പേറുന്നവരാണ് സംഘികളെന്ന് മനസിലാവാന്‍ കൃഷ്ണരാജിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് തന്നെ ധാരാളമാണെന്ന് കെടി ജലീല്‍ പറഞ്ഞു. ആര്‍എസ്എസിന്റെ വെറുപ്പിന്റെ വിശ്വാസധാരയെയും ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തെയും എതിര്‍ക്കുന്നതാണ് തീവ്രവാദി, ഭീകരവാദി വിളികള്‍ക്ക് ആധാരമെങ്കില്‍ അതിനെ പുല്ലുപോലെ കരുതാനാണ് തനിക്കിഷ്ടമെന്നും തലപോയാലും ആ വിളികള്‍ ഭയന്ന് സംഘികള്‍ക്കെതിരെ മൗനം അവലംബിക്കുന്ന പ്രശ്‌നമേയില്ലെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെ ടി ജലീലിന്റെ കുറിപ്പ്
എത്രമാത്രം വർഗീയ വിഷം പേറുന്നവരാണ് സംഘികൾ എന്നതിന് താഴെ കൊടുത്തിട്ടുള്ള fb സ്ക്രീൻ ഷോട്ട് തന്നെ ധാരാളം. ഒരു ഉറുമ്പിനെപ്പോലും നോവിക്കുന്നത് പാപമായി കരുതുന്ന ഹൈന്ദവ സനാതന മൂല്യങ്ങളും സംഘികളുടെ വിഷലിപ്തമായ മനസ്സും തമ്മിൽ എന്ത് ബന്ധം?
"ഹേ യഥാമാം പ്രപത്യന്തെ
ഥാം സ്ഥദൈവ ഭജാമ്യഹം
മമ വർത്മാനു വർത്തന്തെ
മനഷ്യാ പാർത്ഥ സർവശ"
ഭഗവത് ഗീതയിലെ ദൈവം പറയുന്നു:
''ദൈവ സന്നിധിയിലെത്താൽ ഏതേത് മാർഗ്ഗങ്ങളാണ് നിങ്ങൾ സ്വീകരിക്കുന്നതെങ്കിലും ആത്യന്തികമായി നിങ്ങൾ എൻ്റെ മാർഗ്ഗത്തിലാണുള്ളത്. ദൈവ സമീപ്യത്തിന് ഏതേത് വിശ്വാസ ധാരയാണ് മനുഷ്യൻ പുൽകുന്നതെങ്കിലും അവരെല്ലാം എൻ്റെ വഴിയിലാണെന്ന് ഉൽഘോഷിക്കുന്ന ഭഗവത് ഗീതയിലെ ദൈവത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക് ഇത്രമാത്രം വർഗീയമായി ചിന്തിക്കാൻ കഴിയുന്നത് എങ്ങിനെയാണ്?
ആർഎസ്എസിൻ്റെ വെറുപ്പിൻ്റെ വിശ്വാസ ധാരയേയും ബി.ജെ.പിയുടെ വിദ്വേഷത്തിൻ്റെ രാഷ്ട്രീയത്തെയും എതിർക്കുന്നതാണ് "തീവ്രവാദി" "ഭീകരവാദി" എന്നൊക്കെയുള്ള എനിക്കെതിരെയുള്ള വിളികൾക്കാധാരമെങ്കിൽ അതിനെ ''പുല്ല്" പോലെ കരുതാനാണ് എനിക്കിഷ്ടം. ആ വിളി ഭയന്ന് സംഘികൾക്കെതിരെ മൗനമവലംബിക്കുന്ന പ്രശ്നമേയില്ല. തല പോയാലും.
മഅദനി കുറ്റക്കാരനെങ്കിൽ വിചാരണ നടത്തി ശിക്ഷിക്കട്ടെ. അദ്ദേഹത്തെ കൊല്ലാകൊല ചെയ്യുന്ന ഏർപ്പാട് അവസാനിപ്പിക്കണം. മഅദനി കുറ്റവാളിയെങ്കിൽ എന്തിന് കർണ്ണാടക സർക്കാർ വിചാരണ നീട്ടിക്കൊണ്ട് പോകുന്നു? അദ്ദേഹത്തിനുമേൽ ആരോപിക്കപ്പെടുന്ന കുറ്റത്തിൽ ഒരു തെളിവു പോലും അധികാരികളുടെ കയ്യിൽ ഇല്ല. അതുകൊണ്ട് മാത്രമാണ് വിചാരണ അനന്തമായി നീളുന്നത്.
കേരളത്തിൽ ചികിൽസ തേടാൻ മഅദനിക്ക് മൂന്ന് മാസം അനുവദിച്ച സുപ്രീംകോടതി വിധി അഭിനന്ദനാർഹമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക