കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസ് പ്രചാരണത്തിന് തുടക്കം കുറിച്ച് രാഹുൽ ഗാന്ധി കോലാറിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് രാഹുല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിവാദ വ്യവസായി ഗൌതം അദാനിക്ക് പണം നല്‍കുന്നത് മോദിയാണെന്ന് അദ്ദേഹം ആരോപിച്ചു. 'അദാനിയുടെ കമ്പനിയിൽ നിക്ഷേപിച്ച 20,000 കോടി ആരുടേതാണെന്ന് പാർലമെന്‍റിൽ ചോദിച്ചു. അദാനിയും മോദിയും തമ്മിൽ എന്താണ് ബന്ധം എന്നും പാർലമെന്‍റിൽ ചോദിച്ചു. അതൊന്നും സഭാ രേഖകളില്‍ പോലുമില്ല. ഉടന്‍തന്നെ ഞാന്‍ അയോഗ്യനാക്കപ്പെടുകയും ചെയ്തു' - രാഹുല്‍ പറഞ്ഞു. 2019ൽ കോലാറിൽ നടത്തിയ വിവാദ പരാമർശത്തിന്‍റെ പേരിലാണ് രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടത്.
രാജ്യത്തെ വിമാനത്താവളങ്ങൾ അദാനിക്ക് തീറെഴുതുകയാണ്. എസ്.ബി.ഐ അദാനിക്ക് ആയിരം കോടി ലോൺ നൽകി -രാഹുൽ പറഞ്ഞു. രാജ്യത്തെ പിന്നാക്കക്കാരുടെ എണ്ണം എത്രെയെന്ന് സര്‍ക്കാറിന് കണക്കുണ്ടോ? കേന്ദ്രസര്‍ക്കാരില്‍ സെക്രട്ടറി തസ്തികകളില്‍ അടക്കം ഒ.ബി.സി പ്രാതിനിധ്യം ഏഴു ശതമാനം മാത്രമാണ്. യു.പി.എ സര്‍ക്കാര്‍ നടത്തിയ ജാതി സെന്‍സസിലെ വിവരങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ പാവപ്പെട്ടവർക്കായി എന്തു ചെയ്യും എന്ന ചോദ്യം കുറച്ച് ദിവസമായി കേൾക്കുന്നുണ്ട്. ഹിമാചൽ അടക്കം നിരവധി സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നു. എന്തെല്ലാം ചെയ്യണം എന്ന് നേതാക്കൾ തന്നോട് ചോദിച്ചു. നടപ്പിലാക്കാവുന്ന വാഗ്ദാനങ്ങൾ നൽകൂ, അത് ആദ്യ മന്ത്രി സഭാ യോഗത്തിൽ തന്നെ നടപ്പാക്കൂ എന്നാണ് താൻ പറഞ്ഞത്. ഇത് തന്നെയാണ് തനിക്ക് കർണാടക നേതാക്കളോടും പറയാനുള്ളതെന്നും രാഹുൽ കൂട്ടിച്ചേർത്തു.