ഡൽഹി: ചത്തീസ്ഗഢ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രൈസ്തവർ അക്രമിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് ബിഷപ്പുമാരടങ്ങുന്ന സംഘം രാഷ്ട്രപതിയെ സന്ദർശിച്ചു. പല സംസ്ഥാനങ്ങളിലും കൃസ്തീയ ദേവാലയങ്ങൾ വ്യാപകമായി അക്രമിക്കപ്പെടുകയാണ് എന്ന് പറഞ്ഞ പ്രതിനിധി സംഘം കൃസ്തുമത വിശ്വാസികളുടെ അരക്ഷിതാവസ്ഥ സംബന്ധിച്ച വിവരങ്ങളടങ്ങിയ നിവേദനം രാഷട്രപതിക്ക് സമർപ്പിച്ചു.
കൃസ്തീയ സമൂഹത്തിൻ്റെ വിവിധ തരത്തിലുള്ള ആശങ്കകൾ വിവരിക്കുന്ന നിവേദനം ആർച്ച് ബിഷപ്പ് അനിൽ ജെ. ടി. കുട്ടോയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ടപതി ദ്രൗപതി മുർമുവിന് കൈമാറിയത്. രാവിലെ 10.30 ഓടെ രാഷ്ട്രപതി ഭവനിലെത്തിയ സംഘത്തിൽ ബിഷപ്പ് പോൾ സ്വരൂപ്, ബിഷപ്പ് സുബോധ് മണ്ഡൽ, തെഹ്മിന അറോറ, ഡോ. മൈക്കിൾ വില്യംസ് എന്നിവരുണ്ടായിരുന്നു.
കൃസ്തീയ വിഭാഗത്തിനെതിരായ അതിക്രമങ്ങൾ തൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കിയ രാഷ്ട്രപതി, തീരെ ചെറിയ വിഭാഗം ആളുകളാണ് ഇത്തരം കാര്യങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് എന്ന് മറുപടി നൽകി. ഇത്തരം അതിക്രമങ്ങൾ തടയാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും നിവേദനത്തിൽ ഉന്നയിച്ച വിഷയങ്ങൾ പരിഗണനയിലുണ്ടാവുമെന്നും രാഷ്ട്രപതി സംഘത്തിന് ഉറപ്പുനൽകി.