ബംഗലുരു: ബിജെപിക്ക് അന്ത്യശാസനം നൽകി മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ജഗദീഷ് ഷട്ടർ. "ഞായറാഴ്ച വരെ മാത്രമെ കാക്കുകയുള്ളു. സീറ്റ് നൽകാൻ തയാറല്ലെങ്കിൽ പാർട്ടി കനത്ത വില നൽകേണ്ടി വരും. തുടർനടപടികൾ തിങ്കളാഴ്ച പ്രഖ്യപിക്കും. എൻ്റെ തീരുമാനങ്ങൾ ബി ജെ പിയെ പ്രതികൂലമായി ബാധിക്കുകയാണെങ്കിൽ അതിൻ്റെ ഉത്തരവാദിത്തം ഭരണം കയ്യാളുന്നവർക്കാണ് " - ജഗദീഷ് ഷട്ടർ പറഞ്ഞു.
തനിക്ക് സീറ്റ് നിഷേധിച്ചാൽ ചുരുങ്ങിയത് വടക്കൻ കർണാടകയിലെ 20-25 നിയമസഭാ മണ്ഡലങ്ങളിലെങ്കിലും അതിൻ്റെ പ്രതിഫലനമുണ്ടാകും. ഇക്കാര്യം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യദിയൂരപ്പക്ക് വ്യക്തമായി അറിയാവുന്നതും അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതുമാണ് - ജഗദീഷ് ഷട്ടർ കൂട്ടി ചേർത്തു.
നിലവിൽ ഹുബ്ലി- ധർവാർഡ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള അംഗമാണ് ജഗദീഷ് ഷട്ടർ. ഇതടക്കം 12 നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ബിജെപി ഇനിയും പ്രഖ്യാപിക്കാനുള്ളത്. നേരത്തെതന്നെ പട്ടികയുമായി ബന്ധപ്പെട്ട് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ഷട്ടർ കോൺഗ്രസ് പാളയത്തിലെത്തുമെന്ന അഭ്യൂഹവും ശക്തമാണ്. ബി ജെ പിയുടെ മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ലക്ഷമൺ സവാദി കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നിരുന്നു. കോൺഗ്രസ് പ്രഖ്യാപിച്ച മൂന്നാംഘട്ട പട്ടികയിൽ അദ്ദേഹത്തിന് സീറ്റും നൽകിയിട്ടുണ്ട്. സീറ്റ് നിഷേധിക്കപ്പെട്ടാൽ ജഗദീഷ് ഷട്ടറും സവാദിയുടെ പാത സ്വീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.