ബംഗളുരു: കർണാടകയിൽ വലിയ തോതിൽ ഹിന്ദു മുസ്ലിം വിഭജനത്തിന് വഴിവെച്ച ഹിജാബ് വിവാദം അനാവശ്യമായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദിയൂരപ്പ. മെയ് 10ന് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യദിയൂരപ്പ നിലപാട് അട്ടിമറിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദുക്കളും മുസ്ലിങ്ങളും സഹോദരങ്ങളാണ്. ഹിജാബ്, ഹലാൽ വിവാദങ്ങൾ തീർത്തും അനാവശ്യമായിരുന്നു. അത്തരം വിവാദങ്ങളെ താൻ പിന്തുണയ്ക്കില്ല. ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു മുൻ കർണാടക മുഖ്യമന്ത്രി.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മത്സര രംഗത്തുണ്ടെങ്കിലും ലിംഗായത്ത് സമുദായത്തിൽ സമ്മതിയുള്ള യെദിയൂരപ്പയെ മുൻപിൽ നിർത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്നാണ് സർവ്വേ ഫലങ്ങളെല്ലാം നൽകുന്ന സൂചന. ഹിന്ദു വോട്ടുകളുടെ ധ്രുവീകരണം ഉദ്ദേശിച്ച് ഉയർത്തിക്കൊണ്ടുവന്ന ഹിജാബ്, ഹലാൽ വിവാദങ്ങൾ ഗുണം ചെയ്യില്ല എന്ന വിലയിരുത്തലിലാണ് സർവ്വേ ഫലങ്ങൾ ബി ജെ പി യെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഇതിൻ്റെ പ്രത്യക്ഷ സൂചനയായാണ് യദിയൂരപ്പയുടെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.
ഹിന്ദുക്കളും -മുസ്ലീങ്ങളും സഹോദരരെപ്പോലെ ജീവിക്കണം എന്ന് പറഞ്ഞ യദിയൂരപ്പ, ക്ഷണം ലഭിച്ചിട്ടും മുസ്ലിം സംഘടനകളുടെ പരിപാടിയിൽ പങ്കെടുക്കാതിരുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നിലപാടിനെ വിമർശിക്കുകയും ചെയ്തു." അവർ ക്ഷണിച്ചിരുന്നെങ്കിൽ തീർച്ചയായും പോകേണ്ടതായിരുന്നു. അത്തരം പരിപാടികളെ വളരെ പ്രാധാന്യത്തോടെ കാണേണ്ടതായിരുന്നു. " - യദിയൂരപ്പ പറഞ്ഞു.
അതേസമയം ഹിജാബ് വിഷയത്തിൽ വളരെ മോശം പരാമർശങ്ങൾ നടത്തിയ യശ്പാൽ സുവർണ്ണയടക്കമുള്ളയാളുകൾക്ക് ബിജെപി ടിക്കറ്റ് നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എക്കണോമിക് ജിഹാദ് എന്ന അരോപണവും സംഘപരിവാർ സംഘടനകൾ ശക്തമാക്കിയിട്ടുണ്ട്. മുസ്ലിം കച്ചവടക്കാർ ക്ഷേത്രോത്സവങ്ങളിൽ പങ്കെടുക്കുന്നതിനെതിരെ ശക്തമായ പ്രചാരണമാണ് നടന്നിരുന്നത്.