മുംബൈ: ഓഹരി തട്ടിപ്പ് ആരോപണത്തില്‍ അദാനിക്കെതിരെ അന്വേഷണം ആവശ്യമില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ. പ്രത്യേകം ലക്ഷ്യത്തോടെയാണ് ഹിൻഡൻബെർഗിന്റെ റിപ്പോർട്ട് എന്നും ഇതിനു മുമ്പും ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പവാര്‍ പറഞ്ഞു. 'ഇതാദ്യമായല്ല ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. എന്നാൽ ഈ വിഷയത്തിൽ അനാവശ്യ പ്രാധാന്യമാണ് നൽകുന്നത്. പ്രസ്താവനയിറക്കിയവരെക്കുറിച്ച് കേട്ടിട്ടു പോലുമില്ല. അവർ ചില വിഷയങ്ങൾ ഉന്നയിച്ചതോടെ രാജ്യത്താകെ ബഹളം ഉണ്ടായി. അതു നമ്മുടെ സമ്പദ് വ്യവസ്ഥയെ ബാധിച്ചു' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലെ ആരോപണങ്ങളിൽ അദാനി ഗ്രൂപ്പിനെതിരെ സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷണം വേണമെന്ന പ്രതിപക്ഷ നിലപാടിനോടു യോജിപ്പില്ലെന്നും ശരദ് പവാർ വ്യക്തമാക്കി. അദാനിക്കെതിരെയുള്ള സംയുക്ത പ്രതിപക്ഷ സമരങ്ങളെ ദുര്‍ബലപ്പെടുത്ത പ്രസ്താവനയാണ് അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. 'എൻസിപിക്ക് അവരുടെ കാഴ്ചപ്പാട് ഉണ്ടായിരിക്കാം എന്നാൽ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പ് പ്രശ്നം യഥാർത്ഥവും വളരെ ഗൗരവമുള്ളതുമാണെന്ന് സമാന ചിന്താഗതിക്കാരായ 19 പാർട്ടികൾക്ക് ബോധ്യമുണ്ട്' എന്നായിരുന്നു പവാറിന്‍റെ മലക്കം മറിച്ചിലിനോട് കോൺഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് കോൺഗ്രസ് നടത്തുന്ന ശ്രമങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ് പവാറിന്‍റെ നിലപാടു മാറ്റം. ആദാനിക്കും പ്രധാനമന്ത്രി മോദിക്കുമെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് രാഹുല്‍ഗാന്ധി നടത്തിയ നീക്കങ്ങളാണ് പ്രതിപക്ഷ ഐക്യം സാധ്യമാകുമെന്ന പ്രതീതി ജനിപ്പിച്ചത്. തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ തുടങ്ങി കോണ്‍ഗ്രസിന്‍റെ ശക്തമായ വിമര്‍ശകര്‍വരെ അദാനി വിഷയത്തില്‍ രാഹുല്‍ഗാന്ധിയുടെ നിലപാടിനൊപ്പമാണെന്ന് പ്രഖ്യാപിച്ചിരുന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷമുള്ള ആദ്യ പ്രതികരണങ്ങളിലെല്ലാം മോദിക്കും അദാനിക്കും എതിരായിരുന്നു എൻസിപി നേതാവ് ശരദ് പവാർ. എന്നാല്‍ ഇപ്പോഴുള്ള നിലപാടു മാറ്റത്തിനുപിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല.