പാറ്റ്‌ന: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ വസതിയില്‍ ഇഡി റെയ്ഡ് നടത്തിയതില്‍ വിമര്‍ശനവുമായി ആർജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. തന്റെ പെണ്‍മക്കളെയും പേരക്കുട്ടികളെയും ഗര്‍ഭിണിയായ മരുമകളെയും അടിസ്ഥാന രഹിതമായ ഒരു കേസിന്റെ പേരില്‍ പതിനഞ്ച് മണിക്കൂറോളമാണ് ഇഡി ബുദ്ധിമുട്ടിച്ചതെന്നും ബിജെപിയുടേത് തരംതാഴ്ന്ന നടപടിയാണെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'അടിയന്തരാവസ്ഥയുടെ ഇരുണ്ട ഘട്ടത്തെ ഞങ്ങള്‍ നേരിട്ടിട്ടുണ്ട്. അതിനെതിരെ പോരാടിയിട്ടുണ്ട്. ഇന്ന് എന്റെ പെണ്‍മക്കളെയും പേരക്കുട്ടികളെയും ഗര്‍ഭിണിയായ മരുമകളെയും അടിസ്ഥാനരഹിതമായ കേസിന്റെ പേരില്‍ ബിജെപിയുടെ ഇഡി 15 മണിക്കൂറോളമാണ് ബുദ്ധിമുട്ടിച്ചത്. ഇത്രയും തരംതാഴ്ന്നതാണോ ബിജെപിയുടെ രാഷ്ട്രീയ പോരാട്ടം? ഞാന്‍ ഒരിക്കലും ബിജെപിക്കുമുന്നില്‍ തലകുനിച്ചിട്ടില്ല. നിങ്ങളുടെ രാഷ്ട്രീയത്തിനുമുന്നില്‍ എന്റെ കുടുംബമോ പാര്‍ട്ടിയോ ഒരിക്കലും തലകുനിക്കുകയുമില്ല. ബിജെപിക്കും സംഘപരിവാറിനുമെതിരായ പോരാട്ടം ഞാന്‍ തുടരും'- ലാലു പ്രസാദ് യാദവ് ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തേജസ്വി യാദവിന്റെ ഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയിലുളള വസതിയിലാണ് ഇഡി ഇന്നലെ റെയ്ഡ് നടത്തിയത്. ലാലു പ്രസാദ് യാദവിന്റെ മകളുടെ ഭര്‍ത്താവ് ജിതേന്ദ്ര യാദവിന്റെ വസതിയിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. നേരത്തെ ലാലുവിനെയും റാബ്രി ദേവിയെയും ഇഡി ചോദ്യംചെയ്തിരുന്നു.