ബിജെപി തങ്ങൾക്ക് വോട്ട് ചെയ്ത ജനങ്ങൾക്കുള്ള സമ്മാനം ആയിട്ടാണ് പാചക വാതക വില കുത്തനെ വർദ്ധിപ്പിച്ചതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. 2023-24 ലെ കേന്ദ്ര ബജറ്റിൽ വെറും 9179 കോടി രൂപയാണ് പെട്രോളിയം ഉത്പന്നങ്ങൾക്ക് സബ്‌സിഡി നൽകാൻ വകയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ബിജെപി തങ്ങൾക്ക് വോട്ട് ചെയ്ത ജനങ്ങൾക്കുള്ള സമ്മാനം ആയിട്ടാണ് പാചക വാതക വില കുത്തനെ വർദ്ധിപ്പിച്ചത്. 2023-24 ലെ കേന്ദ്ര ബജറ്റിൽ വെറും 9179 കോടി രൂപയാണ് പെട്രോളിയം ഉത്പന്നങ്ങൾക്ക് സബ്‌സിഡി നൽകാൻ വകയിരുത്തിയിട്ടുള്ളത്.
ക്രൂഡ് ഓയിൽ വില ഏറ്റവും താഴ്ന്ന നിലവാരത്തിൽ ഉള്ള 2020 -ൽ കേന്ദ്ര സർക്കാർ സബ്‌സിഡി ബാങ്കുകളിൽ നിക്ഷേപിക്കുന്നത് അവസാനിപ്പിച്ചു. വലിയ പ്രചാരണം വഴി ലക്ഷക്കണക്കിന് ആളുകളെ തെറ്റിദ്ധരിപ്പിച്ചു സബ്‌സിഡി ഉപേക്ഷിപ്പിച്ച ശേഷം ആയിരുന്നു ഈ നടപടി. ഒമ്പത് വർഷത്തെ ബിജെപി ഭരണത്തിൽ ആകെ നൽകിയ സബ്‌സിഡി വെറും 36000 കോടി രൂപയാണ്. അതെ സമയം കോൺഗ്രസ് നേതൃത്വം നൽകിയ യു.പി.എ ഭരണകാലത്ത് രണ്ടേകാൽ ലക്ഷത്തോളം കോടി രൂപയുടെ സബ്‌സിഡിയാണ് ജനങ്ങൾക്ക് നൽകിയത്.
ഓരോ തവണ ഇന്ധന വില വർധിക്കുമ്പോഴും നരേന്ദ്രമോദിയെ വിമർശിക്കാതെ കോൺഗ്രസിനെ വിമർശിക്കാനാണ് സിപിഎം തയ്യാറാകുന്നത്. ഇന്ധന വില നിർണയ അധികാരം പെട്രോളിയം കമ്പനികൾക്ക് കോൺഗ്രസ് വിട്ടുകൊടുത്തത് കൊണ്ടാണ് വില വർധിക്കുന്നത് എന്ന് തെറ്റായ പ്രചാരണമാണ് സിപിഎം ഇപ്പോഴും അഴിച്ചുവിടുന്നത്. രാജ്യത്തിൻറെ വികസനത്തിന് ഉപയോഗിക്കേണ്ട ലക്ഷക്കണക്കിന് കോടി രൂപ എണ്ണ കമ്പനികൾക്ക് സബ്സിഡി കൊടുത്തു കൊണ്ടാണ് ഇന്ധന വില നിർണയിച്ചിരുന്നത് എന്ന സത്യം ജനം കാണാതെ പോകരുത്.
യുപിഎ ഭരണകാലത്ത് പത്തോ പതിനഞ്ചോ പൈസ പെട്രോളിന് വർധിച്ചാൽ വരെ കുടുംബസമേതം തെരുവിലിറങ്ങി കഞ്ഞിയും കപ്പയും കറികളും ഒക്കെ വച്ച് പ്രതിഷേധിച്ചിരുന്ന പിണറായി വിജയനും കുടുംബത്തിനും ഇപ്പോൾ യാതൊരു പ്രതിഷേധവുമില്ല. ഓരോ വില വർദ്ധനവിലും ആനുപാതികമായി നികുതി ഇനത്തിൽ ലഭിക്കുന്ന വരുമാന വർദ്ധനവ് ആസ്വദിച്ച് ഹെലികോപ്റ്ററിൽ പറക്കുകയാണ് പിണറായി വിജയൻ. ഈ വർഷം ഏപ്രിൽ മുതൽ രാജസ്ഥാൻ സർക്കാർ അഞ്ഞൂറ് രൂപ നിരക്കിൽ പാചക വാതകം നൽകാൻ പോവുകയാണ്. കേന്ദ്രത്തിലും കേരളത്തിലും ഉള്ള ജനവിരുദ്ധ സർക്കാരുകളിൽ നിന്നും ഇത്തരം ആശ്വാസ നടപടികൾ പ്രതീക്ഷിക്കുന്നത് പോലും അത്ഭുതമാണ്.
ഒരുതരത്തിലും യോജിക്കാൻ പറ്റാത്ത ഈ തീവെട്ടിക്കൊള്ളയ്ക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രക്ഷോഭം തുടരുകയാണ്. കൺമുമ്പിലെ അനീതികളോട് സമരസപ്പെടാൻ മനസ്സില്ലാത്ത ആത്മാഭിമാനമുള്ള പ്രവർത്തകർ സിപിഎമ്മിലോ ഡിവൈഎഫ്ഐയിലോ ഒക്കെ അവശേഷിക്കുന്നുണ്ടെങ്കിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് നയിക്കുന്ന പ്രക്ഷോഭ പരിപാടികളിലേക്ക് അവർക്കും കടന്നുവരാം.