ഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി. റിട്ട.ജസ്റ്റിസ് അഭയ് മനോഹർ സപ്രെ അധ്യക്ഷനായ സമിതിയെയാണ് നിയോഗിച്ചത്. സെബി അന്വേഷണം 2 മാസത്തിനകം പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് സുപ്രീം കോടതി സമിതിക്ക് കൈമാറുകയും വേണം. ബാങ്കിങ് മേഖലയിലെ വിദഗ്ധരായ കെ.വി.കാമത്ത്, ഒ.പി.ഭട്ട്, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേക്കനി, റിട്ട. ജസ്റ്റിസ് ജെ.പി.ദേവ്ധർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്‍റെയാണ് ഉത്തരവ്. നിക്ഷേപകരുടെ പരിരക്ഷയ്ക്ക് സമിതിയെ നിയോഗിക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വിദഗ്ധ സമിതിയെ നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രവും അറിയിച്ചിരുന്നു. എന്നാൽ സമിതിയിൽ ഉൾപ്പെടുത്താനായി മുദ്രവെച്ച കവറിൽ കേന്ദ്ര സർക്കാർ നൽകിയ പേരുകൾ സുപ്രീം കോടതി തള്ളിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, അദാനി ഗ്രൂപ്പിന്റെ വായ്പ തിരിച്ചടവ് ശേഷി, നിലവിലെ ബാധ്യതകൾ, ഏത് സ്ഥാപനങ്ങളിൽ നിന്നാണ് വായ്പ എടുത്തിരിക്കുന്നത് തുടങ്ങിയ വിവരങ്ങൾ മനസിലാക്കുകയാണ് സെബിയുടെ ലക്ഷ്യം. ഓഹരി വില ഇടിഞ്ഞത് അദാനി കമ്പനികളുടെ വായ്പകളെ ഏത് രീതിയിൽ ബാധിക്കുമെന്നതും സെബി പരിശോധിക്കുന്നുണ്ട്. അദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് അടുത്തിടെ പുറത്തുവിട്ടത്.