മുഖ്യമന്ത്രി പിണറായി വിജയന്റെ പാലക്കാട് സന്ദര്‍ശനത്തിനു മുന്നോടിയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയതില്‍ വിമര്‍ശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. എ കെ ഗോപാലന്റെ രാഷ്ട്രീയത്തെ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സിപിഎമ്മുകാരും അവഹേളിക്കുകയാണെന്ന് വി ടി ബല്‍റാം പറഞ്ഞു. കമ്മ്യൂണിസ്റ്റ് നേതാവായ എ കെ ഗോപാലന്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ആദ്യം നടത്തിയ നിയമ പോരാട്ടം കരുതല്‍ തടങ്കലിനെതിരെയായിരുന്നെന്നും പ്രിവന്റീവ് ഡിറ്റന്‍ഷന്‍ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന ജീവിക്കാനുളള അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദമെന്നും വി ടി ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
വി ടി ബല്‍റാമിന്റെ കുറിപ്പ്
പഴയ കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലൻ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യം നടത്തിയ നിയമ പോരാട്ടം പ്രിവന്റീവ് ഡിറ്റൻഷൻ അഥവാ കരുതൽ തടങ്കലിനെതിരെയായിരുന്നു. പ്രിവന്റീവ് ഡിറ്റൻഷൻ എന്നത് ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇന്ന് ഭരണഘടനാ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പാഠ്യവിഷയമാണ് എ.കെ.ഗോപാലൻ V. സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന ഈ കേസ്.
ആ എ കെ ഗോപാലന്റെ പിന്തുടർച്ച അവകാശപ്പെടുന്ന സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കേരള മുഖ്യമന്ത്രി ഇന്ന് തൃത്താലയിൽ ഒരു പരിപാടിക്ക് വരുന്നതിന്റെ ഭാഗമായി ജനപ്രതിനിധിയടക്കം നാല് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. പുലർച്ചെ 6 മണിക്ക് മുമ്പാണ് നിരവധി പോലീസുകാർ വീട് വളഞ്ഞ് ഭീകരവാദികളെപ്പോലെ ഈ പൊതുപ്രവർത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നിരുത്തിയത്.
പോലീസ് സൃഷ്ടിച്ച ഈ പ്രകോപനത്തിന് മറുപടി എന്ന നിലയിൽ യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകർ രണ്ട് സ്ഥലങ്ങളിൽ കേരളത്തിലെ നമ്പർ വൺ ഭീരുവിനെ വഴിയിൽ തടഞ്ഞ് പ്രതിഷേധിച്ചു. ഇങ്ങനെയൊരു പ്രതിഷേധം നേരത്തേ തീരുമാനിച്ചിരുന്നതല്ല. യുഡിഎഫിന്റെ പഞ്ചായത്ത് ജനപ്രതിനിധികളടക്കം പൂർണ്ണമായി സഹകരിച്ചുകൊണ്ടാണ് ഇദ്ദേഹം ഉദ്ഘാടനം ചെയ്യുന്ന പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്.
എ കെ ഗോപാലന്റെ രാഷ്ട്രീയത്തെ നിരന്തരം അവഹേളിക്കുകയാണ് തൃത്താലയിലേയും കേരളത്തിലേയും സിപിഎമ്മുകാർ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക