പാറ്റ്‌ന: ആദായനികുതി വകുപ്പ് ബിബിസിയുടെ ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ പ്രതികരണവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആർ ജെ ഡി നേതാവുമായ തേജസ്വി യാദവ്. ബിജെപി ഇന്ത്യയെ നാഥുറാം വിനായക് ഗോഡ്‌സെയുടെ രാജ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും സര്‍ക്കാരിനെതിരെ സംസാരിക്കുന്ന ആരെയും നേരിടുമെന്ന സന്ദേശം നല്‍കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു. പാറ്റ്‌നയില്‍ നടന്ന പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. തങ്ങള്‍ക്കെതിരെ സംസാരിക്കുകയോ സത്യം പറയുകയോ ചെയ്യുന്നവരെ നേരിടുമെന്ന സന്ദേശമാണ് അവര്‍ നല്‍കുന്നത്. ബിബിസി എന്താണ് ചെയ്തതെന്ന് നമുക്കറിയാം. ഗുജറാത്തില്‍ എന്താണ് സംഭവിച്ചതെന്നും നമുക്കറിയാം. മഹാത്മാഗാന്ധിയുടെ രാജ്യത്തെ നാഥുറാം ഗോഡ്‌സെയുടെ രാജ്യമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവര്‍ ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍, വൈവിദ്ധ്യമാണ് നമ്മുടെ സൗന്ദര്യം'- തേജസ്വി യാദവ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിബിസി ഓഫീസുകളിലെ റെയ്ഡ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് നേരത്തെ ജെഡിയു നേതാവ് സുനില്‍ സിംഗ് പറഞ്ഞിരുന്നു. ആദായനികുതി വകുപ്പ്, സി ബി ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ പകപോക്കലിനായി കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഇത്തരം റെയ്ഡുകള്‍ ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നും സുനില്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.