ഡല്‍ഹി: ഓഹരി വിപണിയില്‍ കൃത്രിമം നടത്തിയെന്ന ആരോപണത്തില്‍ അദാനി ഗ്രൂപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുക. അദാനി ഗ്രൂപ്പ് അടുത്തിടെ നടത്തിയിട്ടുള്ള ഇടപാടുകളുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളുമാണ് മന്ത്രാലയം പരിശോധിക്കുന്നത്. കോര്‍പ്പറേറ്റ് കാര്യത്തിലെ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷമുള്ള ആദ്യ അന്വേഷണമാണിത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ അദാനി ഗ്രൂപ്പ് തയ്യാറായിട്ടില്ല. അദാനിയുടെ സാമ്പത്തിക രേഖകളിലും അക്കൗണ്ട് വിവരങ്ങളിലുമുള്ള പ്രാഥമിക പരിശോധന ഇതിനോടകം തുടങ്ങി എന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അദാനിക്കെതിരെ സെബിയും അന്വേഷണം ആരംഭിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അദാനിക്കേറ്റ തിരിച്ചടി ഇന്ത്യൻ ബാങ്കിംഗ് വ്യവസ്ഥയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ആർബിഐ വ്യക്തമാക്കി. പ്രതിസന്ധി അദാനിക്ക് മാത്രമാണുണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനും പ്രതികരിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, യു എസ് ആസ്ഥാനമായുള്ള സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സുപ്രീംകോടതിയെ സമീപിച്ചു. ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്‌സനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജിയാണ് നല്‍കിയിരിക്കുന്നത്. ആൻഡേഴ്സണെതിരെ നടപടിയെടുക്കണമെന്നും അദാനി ഗ്രൂപ്പിന്റെ കമ്പനികളിൽ നിക്ഷേപം നടത്തിയവർക്ക് ഹിന്‍ഡന്‍ബര്‍ഗ് നഷ്ടപരിഹാരം നൽകണമെന്നാണ് അഭിഭാഷകൻ എം എൽ ശർമ ആവശ്യപ്പെട്ടിരിക്കുന്നത്.