സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ സര്‍ക്കാര്‍ കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ പദവിയില്‍നിന്ന് പുറത്താക്കണമെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ ശ്രീദേവി. കലാകാരനായ അടൂരിനെപ്പറ്റിയല്ല കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ അടൂരിനെപ്പറ്റിയാണ് ചര്‍ച്ചയെന്നും ചെയര്‍മാന്‍ എന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെയും അടൂര്‍ ചെയ്തുകഴിഞ്ഞെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു. 'പരാതിക്കാരെ അധിക്ഷേപിച്ച നിമിഷം മുതല്‍ അധികാരസ്ഥാനത്ത് തുടരാനുളള യോഗ്യതയെ അടൂര്‍ സ്വയം റദ്ദ് ചെയ്തു. വ്യക്തിപരമായി എത്ര മുന്‍വിധിയുളളയാളായാലും ജനാധിപത്യ വിരുദ്ധനായാലും അധികാരസ്ഥാനത്ത് ഇരിക്കണമെങ്കില്‍ ജനാധിപത്യം പ്രവൃത്തിയില്‍ പാലിക്കണമെന്നത് ജനാധിപത്യത്തിന്റെ മിനിമം ആവശ്യകതയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണതത്വങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ അടൂരിനെ ഭരണസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്താതെ രക്ഷയില്ല'- ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്
അടൂർ ഗോപാലകൃഷ്ണന്റെ സിനിമകൾ പലതും കേമമാണ്. ലോകസിനിമാ മേഖല ആദരിക്കുന്ന സംവിധായകനാണ്. അദ്ദേഹം കൾച്ചറൽ ഫാസിസത്തിനും വലതുപക്ഷത്തിനും എതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ട സാഹചര്യങ്ങളിൽ പലപ്പോഴും അത് തുറന്നുപറഞ്ഞ ആളാണ്, മൗനത്താൽ കിട്ടേണ്ട വലിയ പദവികൾ അതിന്റെ പേരിൽ വേണ്ടെന്നു വെച്ചയാളാണ്. ഇപ്പോഴും ആ നിലപാടുണ്ടാവാം. ആർക്കും തർക്കമുണ്ടാവും എന്ന് തോന്നുന്നില്ല. എന്നാൽ കേരള സമൂഹവും സർക്കാരും അർഹിക്കുന്ന ആദരം (ഒരുപക്ഷെ അതിലേറെ) അദ്ദേഹത്തിന് നല്കേണ്ടപ്പോഴൊക്കെ നൽകിയിട്ടുമുണ്ട്. കലാകാരനായ അടൂരിനെ പറ്റിയല്ല നിലവിലുള്ള ചർച്ചകൾ എന്നാണ് എന്റെ തോന്നൽ.
ഇന്ന് അടൂർ ഗോപാലകൃഷ്ണൻ ഒരു അഡ്മിനിസ്ട്രേറ്റിവ് പദവി വഹിക്കുന്നുണ്ട്. KR നാരായണൻ ഫിലിം ഇന്സ്ടിട്യൂട്ടിന്റെ ചെയർമാൻ. അവിടെ ഡയറക്ടറിൽ നിന്ന് ജാതിവിവേചനം എന്ന വലിയ പരാതി വന്നപ്പോൾ ആരോപണ വിധേയന്റെ ഭാഗം അടൂർ വിശദമായി കേട്ടു. അയാളെ കേൾക്കുന്നത് പോലെയോ അതിൽ കൂടുതലോ പ്രധാനമാണ് പരാതിയുടെ മെറിറ്റ് പരിഗണിക്കുക എന്നത്. അത് independent ആയും മുൻവിധി ഇല്ലാതെയും സുതാര്യമായും തീരുമാനം എടുക്കുക എന്നത്. ആരും ആവശ്യപ്പെടാതെ ചെയ്യേണ്ട ചെയർമാൻ സീറ്റിന്റെ ഉത്തരവാദിത്തമാണ് അത്. അത് ചെയ്തില്ല എന്നതാണ് അടൂർ ചെയ്ത ഒന്നാമത്തെ കുറ്റം. ഡയറക്ടർക്ക് വേണ്ടി വസ്തുതാവിരുദ്ധമായ ന്യായീകരണങ്ങളുമായി വന്നു പക്ഷം പിടിച്ചു എന്നതാണ് അടൂർ ചെയ്ത രണ്ടാമത്തെ കുറ്റം. പരാതിക്കാരെ മോശമായ ഭാഷയിൽ പരസ്യമായി അവഹേളിച്ചു എന്നതാണ് അടൂർ ചെയ്ത മൂന്നാമത്തെ കുറ്റം. ചെയർമാൻ എന്ന നിലയിൽ ഒരാളും ചെയ്യാൻ പാടില്ലാത്തതൊക്കെയും അടൂർ ചെയ്തു കഴിഞ്ഞു.
നേരിട്ടോ അല്ലാതെയോ ഉള്ള ജാതിവിവേചനം സ്ഥാപനങ്ങളിൽ പാടില്ലെന്നത് ഇന്നൊരു ഭരണഘടനാ തത്വം മാത്രമല്ല. UGC യുടെ Promotion of Equity in Higher Education Institutions Regulation 2012 പ്രകാരം
Equity ഇന്നൊരു statutory right ആണ്. Equity വളർത്തുക, അതിനുള്ള സാഹചര്യമുണ്ടാക്കുക എന്നതൊക്കെ സ്ഥാപനമേധാവിമാരുടെ ബാധ്യതയും. പരാതി പോലും ഉണ്ടാവാൻ ഇടയാകരുത്. ഇത് ആ സ്ഥാപനത്തിൽ നടപ്പാക്കേണ്ട ആളാണ് ഡയറക്ർ ശങ്കർ മോഹനും അടൂർ ഗോപാലകൃഷ്ണനും. അത് ലംഘിക്കുന്ന ആളെ പരസ്യമായി സംരക്ഷിച്ച ആ നിമിഷം അടൂർ തന്റെ നിയമന മാനദണ്ഡത്തെ സ്വയം റദ്ദാക്കി.
പരാതികളിൽ വസ്തുതയുണ്ടെന്നു സർക്കാർ നിയോഗിച്ച ഉന്നതതല സമിതി കണ്ടെത്തിയത് കൊണ്ട് മാത്രമല്ല അടൂർ തെറ്റുകാരൻ ആകുന്നത്, പരാതിക്കാരെ അവഹേളിക്കുന്ന നിമിഷം മുതൽ ഇത്തരം അധികാരസ്ഥാനത്ത് തുടരാനുള്ള തന്റെ യോഗ്യതയെ അടൂർ സ്വയം റദ്ദ് ചെയ്തു. നിങ്ങൾ വ്യക്തിപരമായി എത്ര മുൻവിധി ഉള്ളയാളായാലും ജനാധിപത്യ വിരുദ്ധനായാലും ഒരു അധികാര സ്ഥാനത്ത് ഇരിക്കണമെങ്കിൽ ജനാധിപത്യം പ്രവർത്തിയിൽ പാലിക്കണമെന്നത് ജനാധിപത്യത്തിന്റെ മിനിമം ആവശ്യകതയാണ്.
ജാതിയെപ്പറ്റിയും മറ്റും അടൂർ പറഞ്ഞ മറ്റു അസംബന്ധങ്ങൾ മാറ്റി നിർത്തിയാലും, ഭൂതകാലത്തിൽ അദ്ദേഹം ആരായിരുന്നാലും, ആ സ്ഥാപനത്തിന്റെ ചെയർമാൻ സ്ഥാനത്ത് അദ്ദേഹത്തിന് തുടരാൻ അർഹതയില്ല എന്ന വസ്തുത പകൽ പോലെ വെളിവാക്കപ്പെട്ടു കഴിഞ്ഞു. അഥവാ, ഭരണത്തിൽ ഇരിക്കുന്ന സർക്കാരിന് ആഗ്രഹമുണ്ടെങ്കിൽപ്പോലും അദ്ദേഹത്തെ ആ സ്ഥാപനത്തിന്റെ ചെയർമാൻ സ്ഥാനത്ത് തുടരാൻ അനുവദിക്കാൻ കഴിയാത്ത സാഹചര്യം Administrative നിയമ തത്വങ്ങൾ പ്രകാരം അടൂർ തന്നെ ഉണ്ടാക്കിയിരിക്കുന്നു. ഭരണതത്വങ്ങൾ LDF സർക്കാർ പാലിയ്ക്കുന്നുണ്ടെങ്കിൽ അടൂരിനെ ഭരണസ്ഥാനത്ത് നിന്ന് മാറ്റി നിർത്താതെ രക്ഷയില്ല. നികുതി കൊടുക്കുന്ന ഒരു പൗരൻ എന്ന നിലയ്ക്ക് അതെന്റെ കൂടി ആവശ്യമാണ്.
അടൂർ ഗോപാലകൃഷ്ണൻ എന്ന വ്യക്തിയെപ്പറ്റിയുള്ള പൊളിറ്റിക്കൽ കറക്റ്റനസ് ഓഡിറ്റ് തല്ക്കാലം എന്റെ വിഷയമല്ല. അങ്ങേര് സ്വയം വെളിപ്പെടുത്തുക വഴി സമൂഹം അത് വിലയിരുത്തുന്നുണ്ട്. എന്നാലത് ചരിത്രം മറന്നുള്ള വ്യക്തിഹത്യ ആകരുത് എന്ന വാദം അംഗീകരിക്കുന്നു, ആ തോന്നൽ ആദ്യം വേണ്ടത് സ്വന്തം വാ തുറക്കുമ്പോൾ അടൂരിന് തന്നെയാണ്. സാംസ്‌കാരിക ഫാസിസത്തിന് എതിരായ രാജ്യത്തെമ്പാടും നടക്കേണ്ട ഗൗരവമായ യുദ്ധത്തിൽ, ഇത്തരം വിയോജിപ്പുകൾ മാറ്റിനിർത്തി അദ്ദേഹത്തെ കൂടെ നിർത്തേണ്ടതാണ് എന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല. 100% പൊളിറ്റിക്കൽ ശരിയുള്ള മനുഷ്യർ മാത്രമല്ലല്ലോ ആ സമരത്തിന് അണി ചേരേണ്ടത്.