ഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്‍റെ ചികിത്സ മുംബൈയിലേക്ക് മാറ്റുന്നു. ബിസിസിഐയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. നിലവില്‍ ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിലാണ് പന്തിനെ ചികിത്സിക്കുന്നത്. മികച്ച ചികിത്സ ഉറപ്പാക്കുന്നതിനായി പന്തിനെ ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചന നടത്തുന്നുണ്ടെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദഗ്ദ സംഘത്തിന്‍റെ പരിശോധനകള്‍ക്ക് ശേഷമാണ് അന്തിമ തീരുമാനമുണ്ടാവുകയെന്നും പന്തുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ഋഷഭ് പന്തിന്‍റെ ആരോഗ്യനിലയില്‍ മാറ്റമുണ്ടെന്നും താരത്തെ ഐസിയുവില്‍ നിന്നും മാറ്റിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ എം ആര്‍ ഐ സ്കാന്‍ അടക്കമുള്ള പരിശോധനകള്‍ നടത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും അതിനാല്‍ ഓപ്പറേഷന്‍ വേണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. കാൽമുട്ടിലെയും പാദത്തിലെയും നീര് കുറവില്ലാത്തതിനാലാണ് എം ആർ ഐ സ്കാൻ വൈകുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് സര്‍ജറി അടക്കമുള്ള ചികിത്സയ്ക്ക് പന്തിനെ വിധേയമാക്കിയിരുന്നു. അപകടത്തില്‍ കാല്‍ പാദത്തിനും ഉപ്പൂറ്റിക്കുമാണ് സാരമായ പരിക്ക് സംഭവിച്ചിരിക്കുന്നത്. തലയ്ക്കും ആന്തരിക അവയവങ്ങള്‍ക്കും കാര്യമായ പരിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. വാഹനം ഓടിക്കുന്നതിനിടയില്‍ ഋഷഭ് പന്ത് ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്.