പതിനാലാം നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഇന്ന് തുടങ്ങി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗവും, ധനമന്ത്രിയുടെ ബജറ്റ് അവതരണവും, തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീന്റെ വാർഡ് പുനർനിർണ്ണയ ബില്ലവതരണവുമാണ് ഈ സമ്മേളന കാലയളവിലെ പ്രധാന ഇനങ്ങൾ.
ഇ- നിയമസഭ എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യഘട്ട പ്രയാണത്തിനാണ് ഈ സമ്മേളനം തുടക്കം കുറിച്ചിരിക്കുന്നത്. 'കടലാസ് രഹിത നിയമസഭ' എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്കുള്ള ആദ്യ പടിയായാണ് ഡിജിറ്റൽ അവതരണമെന്ന് സ്പീക്കർ വ്യക്തമാക്കി.
നയപ്രഖ്യാപനത്തിനും, ബജറ്റ് അവതരണത്തിനും ശേഷം മൂന്നാമതായി തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളുടെ പുനർനിർണ്ണയത്തിനുള്ള ഓർഡിനൻസാണ് അവതരിപ്പിക്കുക. അത് സംബന്ധിച്ച ബില്ല് ഫെബ്രുവരി 6-ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ അവതരിപ്പിക്കും. നാളെ സഭ ചേരില്ല. മറ്റന്നാൾ അന്തരിച്ച കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിക്ക് അന്ത്യാദരം അർപ്പിച്ച് സഭ പിരിയും. ഫെബ്രുവരി 2, 3,4, തീയതികളിൽ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചകൾ നടക്കും. ബജറ്റിന് മേലുള്ള ചർച്ചക്കും മൂന്നു ദിവസം മാറ്റിവെച്ചിട്ടുണ്ട്. ഫെബ്രുവരി 12-നാണ് പതിനെട്ടാമത് സമ്മേളനം സമാപിക്കുന്നത്.