തിരുവനന്തപുരം: ഒരു ടിക്ടോക് താരത്തിന് ലഭിക്കുന്ന പ്രശസ്തിയുടെ ആയിരത്തിലൊന്നുപോലും എഴുത്തുകാരന് ലഭിക്കുന്നില്ലെന്ന് ബെന്യാമിന്‍. ഒരാള്‍ എന്തിന് കഥയെഴുതുന്നു എന്ന ചോദ്യം പ്രധാനമാണെന്നും ഉളളില്‍ കിടക്കുന്ന കഥകള്‍ തന്നെ കൊന്നുകളയുമെന്ന വേദനയുളളപ്പോഴാണ് ഒരു എഴുത്തുകാരന്‍ പിറവിയെടുക്കുന്നതെന്നും ബെന്യാമിന്‍ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിനുമുന്നോടിയായി കാര്യവട്ടം ക്യാംപസില്‍ നടക്കുന്ന പ്രഭാഷണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഉളളില്‍ കിടക്കുന്ന കഥകള്‍ കൊന്നുകളയുമെന്ന വേദനയുളളപ്പോഴാണ് ഒരു കഥാകാരന്‍ പിറവിയെടുക്കുന്നത്. അങ്ങനെ എഴുതുന്ന കഥകളാണ് വായനക്കാരെ ആകര്‍ഷിക്കുന്നത്. ഒരാള്‍ ഒരു കഥ പറയുന്നത് ജീവിച്ചിരിക്കുന്നതിനുവേണ്ടിതന്നെയാണ്. ആത്മഹത്യ ചെയ്യുന്നവരുടെ കഥ കേള്‍ക്കാന്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ ഉറപ്പായും അവര്‍ ജീവിതംമുന്നോട്ടുകൊണ്ടുപോവുമായിരുന്നു'- ബെന്യാമിന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിജയമെന്നത് നമുക്ക് തെരഞ്ഞെടുക്കാനാവുന്ന ഒന്നല്ലെന്നും കലയിലൂടെയും സാഹിത്യത്തിലൂടെയും ലഭിക്കുന്നതാണ് ഇത്തരം അനുഭവങ്ങളെന്നും ബെന്യാമിന്‍ പറഞ്ഞു. നമുക്കുളളില്‍ നാംപോലുമറിയാതെ ഒരു കഴിവ് ഉറങ്ങിക്കിടക്കുന്നുണ്ടാവുമെന്നും എട്ടുവര്‍ഷത്തോളമുളള നിരന്തരമായ വായനയ്ക്കുശേഷമാണ് താന്‍ എഴുത്തിന്റെ ലോകത്തേക്ക് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.