ഡല്‍ഹി: പാര്‍ലമെന്‍റില്‍ കാല്‍ തെറ്റിവീണ് ശശി തരൂരിന് പരുക്ക്. കാലിനു പരിക്കേറ്റ വിവരം എംപി തന്നെയാണ് തന്‍റെ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഈ ആഴ്ചയിലെ തന്‍റെ എല്ലാ പരിപാടികളും റദ്ദാക്കിയെന്നും തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഇന്നലെ പാര്‍ലമെന്‍റില്‍ വെച്ച് ഇടതുകാല് ഉളുക്കി. ആദ്യം പരിക്കിനെ അവഗണിച്ചിരുന്നു. എന്നാല്‍ വേദന കൂടിയപ്പോള്‍ ആശുപത്രിയില്‍ പോവുകയും ഡോക്ടറെ കാണുകയും ചെയ്തു. ഇപ്പോള്‍ വിശ്രമത്തിലാണുള്ളത്. അതുകൊണ്ട് തന്നെ ഇന്ന് പാര്‍ലമെന്‍റില്‍ പോകാന്‍ സാധിച്ചിട്ടില്ല. ഒരാഴ്ചത്തേക്ക് പൂര്‍ണവിശ്രമം പറഞ്ഞിരിക്കുന്നതിനാല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല - ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
അതേസമയം, അരുണാചല്‍ അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘർഷത്തില്‍ പാർലമെന്‍റില്‍ നാലാം ദിനവും വാക്ക് പോര് തുടരുകയാണ്. ചർച്ച അനുവദിക്കാത്തതില്‍ കോണ്‍ഗ്രസ് അംഗങ്ങൾ രാജ്യസഭ തടസപ്പെടുത്തി. ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കിയ പ്രതിപക്ഷം അതിര്‍ത്തിയിലെ ചൈനയുടെ കടന്നുകയറ്റം ചർച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെ ഉപാദ്ധ്യക്ഷനോട് പറഞ്ഞുവെങ്കിലും അദ്ദേഹം ഈ ആവശ്യം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം ശൂന്യവേള തടസപ്പെടുത്തി.