പാറ്റ്‌ന: വ്യാജമദ്യം കുടിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2016 മുതല്‍ മദ്യനിരോധനമുളള സംസ്ഥാനമാണ് ബിഹാറെന്നും വ്യാജമദ്യത്തിനെതിരെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നെന്നും നിതീഷ് കുമാര്‍ പറഞ്ഞു. സരണ്‍ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മുപ്പതോളംപേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'2016 മുതല്‍ മദ്യനിരോധനമുളള സംസ്ഥാനമാണ് ബിഹാര്‍. മദ്യനിരോധനമില്ലാതിരുന്ന കാലത്തും നിരോധനം വന്നതിനുശേഷവും സംസ്ഥാനത്ത് വ്യാജമദ്യ ദുരന്തങ്ങള്‍ പതിവാണ്. കഴിഞ്ഞ തവണ വ്യാജമദ്യ ദുരന്തമുണ്ടായപ്പോള്‍ ആളുകള്‍ പറഞ്ഞു അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന്. മദ്യം കഴിക്കുകയാണെങ്കില്‍ മരിക്കും. അതിന് ഉദാഹരങ്ങള്‍ നമുക്ക് മുന്നിലുണ്ട്. മദ്യനിരോധനമുളളിടത്ത് ലഭിക്കുക വ്യാജമദ്യമായിരിക്കും. അതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കുകയായിരുന്നു വേണ്ടത്'- നിതീഷ് കുമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനത്തെ മദ്യനിരോധനം ഒരുപാടുപേര്‍ക്ക് ഗുണംചെയ്തിട്ടുണ്ടെന്നും നിരവധിപേര്‍ മദ്യപാനം ഉപേക്ഷിച്ചിട്ടുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞു. 'ഒരുപാടുപേര്‍ മദ്യം ഉപേക്ഷിച്ചു. പലരും സന്തോഷത്തോടെയാണ് ഇതിനെ സ്വീകരിച്ചത്. എന്നാല്‍ ചില കുഴപ്പക്കാരുണ്ട്. യഥാര്‍ത്ഥ പ്രശ്‌നമുണ്ടാക്കുന്നവരെ തിരിച്ചറിയാനും പിടികൂടാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്'-നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.