ഡല്‍ഹി: കര, നാവിക, വ്യോമസേനകളില്‍ നിയമിതരാവുന്ന അഗ്നിവീരന്മാര്‍ ശിപായി തസ്തികയ്ക്കും താഴെയായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. അഗ്നിവീരന്മാര്‍ സായുധ സേനയില്‍ സേവനമനുഷ്ടിക്കുന്ന നാലുവര്‍ഷത്തെ സ്ഥിരം സേവനമായി കണക്കാക്കാനാവില്ലെന്നും ഇവര്‍ ശിപായിമാരെ സല്യൂട്ട് ചെയ്യേണ്ടിവരുമെന്നും കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്ന ഹൈക്കോടതി ബെഞ്ചിനുമുന്‍പാകെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രശര്‍മ്മ, ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കേന്ദ്രസര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാ ഭാട്ടിയയാണ് നിലപാട് അറിയിച്ചത്. നാലുവര്‍ഷത്തെ അഗ്നിപഥ് വഴിയുളള സേവനത്തിനുശേഷം ഒരാള്‍ സായുധ സേനയില്‍ ചേരുകയാണെങ്കില്‍ അതിനെ പൂര്‍ണ്ണമായും പുതിയ റിക്രൂട്ട്‌മെന്റായാണ് പരിഗണിക്കുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഗ്നിവീരന്മാര്‍ക്ക് അടിസ്ഥാന പരിശീലനം മാത്രമാണ് നല്‍കുക. നാലുവര്‍ഷത്തിനുശേഷം സ്ഥിരം നിയമനം ലഭിച്ച് സേനയില്‍ ശിപായി തസ്തികയിലെത്തുന്നവര്‍ക്ക് ഉയര്‍ന്ന തലത്തിലുളള പരിശീലനം നല്‍കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. അഗ്നിവീരന്മാര്‍ക്കും ശിപായിമാര്‍ക്കും ഒരേ ഉത്തരവാദിത്തമാണെങ്കില്‍ എങ്ങനെയാണ് വ്യത്യസ്ത വേതനം നല്‍കുകയെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. സേനയില്‍ സ്ഥിരം നിയമനം ലഭിക്കാത്ത അഗ്നിവീരന്മാരുടെ പുനരധിവാസം എങ്ങനെയാകുമെന്ന് ചോദിച്ച കോടതി, ഇതുസംബന്ധിച്ച പദ്ധതി സത്യവാങ്മൂലമായി സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.