ഇനിയെങ്കിലും ഭീമാ കൊറേഗാവ് തടവുകാരെ മോചിപ്പിക്കാനുളള നട്ടെല്ല് കോടതിക്കുണ്ടാവണം- തോമസ് ഐസക്

സംഘപരിവാര്‍ നടപ്പിലാക്കിയ അപ്രഖ്യാപിത വധശിക്ഷയായിരുന്നു സ്റ്റാന്‍ സ്വാമിയുടെ മരണമെന്ന് സിപിഎം നേതാവ് ഡോ. തോമസ് ഐസക്. ജീവിതകാലമത്രയും ദയയുടെയും കാരുണ്യത്തിന്റെയും വെളിച്ചം പരത്തിയ സ്റ്റാന്‍ സ്വാമിക്കുണ്ടായ ദുര്‍വിധിയിലൂടെ ചരിത്രത്തില്‍ രാജ്യത്തിന്റെ ശിരസ്സ് എന്നന്നേക്കുമായി കുനിഞ്ഞുതാഴുകയാണെന്നും മനുഷ്യത്വത്തിനുമേല്‍ ഒരു രാജ്യം നടപ്പാക്കിയ വധശിക്ഷയായിത്തന്നെ ഈ അനീതിയെ കാലം വിധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ഇനിയെങ്കിലും ഭീമാ കൊറേഗാവ് തടവുകാരെ മുഴുവന്‍ മോചിപ്പിക്കാനുളള നല്ലെന്ന് കോടതിക്കുണ്ടാകണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 

തോമസ് ഐസക്കിന്റെ കുറിപ്പ്‌

84 വയസുള്ള പാർക്കിൻസൺ രോഗിയായ സ്റ്റാൻ സ്വാമി എന്ന വൃദ്ധ സന്യാസിയെ നിശബ്ദനാക്കാൻ ഏതറ്റംവരെയാണ് മോദി ഭരണകൂടം പോയതെന്ന് ഇപ്പോഴാണ് നമുക്കു പൂർണ്ണമായും മനസിലാകുന്നത്. സംഘപരിവാർ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷയായിരുന്നു ജെസ്യൂട്ട് പുരോഹിതൻ സ്റ്റാൻ ലൂർദ്ദ് സ്വാമിയുടെ മരണം.

സോഷ്യോളജി പണ്ഡിതനും അധ്യാപകനുമായിരുന്ന അദ്ദേഹം തന്റെ ജീവിതം ആദിവാസികളുടെ ഉന്നമനത്തിനായാണ് ഉഴിഞ്ഞുവച്ചത്. നാം അറിയുന്ന അർത്ഥത്തിൽ അദ്ദേഹം ഒരു ആക്ടിവിസ്റ്റുപോലും ആയിരുന്നില്ല. പക്ഷേ, ദളിത്-ആദിവാസി അവസ്ഥകളെക്കുറിച്ച് നിശിതമായ വിശകലനങ്ങളും തുറന്നുകാണിക്കലുകളും അദ്ദേഹം നടത്തി. കേസുകളിൽ പങ്കാളിയായി. മരണാനന്തരം അദ്ദേഹത്തിന്റെ ഹർജി പരിഗണിച്ച മഹാരാഷ്ട്ര ഹൈക്കോടതി അദ്ദേഹത്തിന്റെ ആതുരസേവനത്തെ പ്രകീർത്തിച്ചു. ഈ പരാമർശം പിൻവലിക്കാൻ പെറ്റീഷൻ കൊടുത്തിരിക്കുകയാണ് എൻഐഎ. എന്താണ് ഈ വൃദ്ധ താപസൻ ചെയ്ത കുറ്റം?

രാജ്യത്ത് ലഹള ഉണ്ടാക്കാൻ ഗൂഡാലോചന നടത്തിയെന്നു പറഞ്ഞു ഭീമ കൊറേഗാവ് കേസിൽ രാജ്യത്തിന്റെ പലഭാഗത്തുനിന്നും ഒട്ടേറെപേരെ അറസ്റ്റ് ചെയ്തു. പലരും പണ്ഡിതരും ദളിതരുടെയും ആദിവാസികളുടെയും ഉന്നമനത്തിനു പ്രവർത്തിക്കുന്നവരുമായിരുന്നു. ഇതിൽ സ്വാമിയെ അറസ്സ് ചെയ്യാൻ എൻഐഎ ചൂണ്ടിക്കാട്ടിയ തെളിവുകൾ (നാൽപതോളം ഫയലുകൾ) സ്വാമിയുടെ ലാപ് ടോപ്പിൽ ഹാക്ക് ചെയ്ത് കൃത്രിമമായി തിരുകി കയറ്റിയതാണ് എന്ന് ആർസെനൽ കൺസൾട്ടിംഗ് എന്ന അമേരിക്കൻ ഡിജിറ്റൽ ഫോറൻസിക് സ്ഥാപനം കണ്ടെത്തിയിരിക്കുന്നു. കൂട്ടുപ്രതി റോണാവിൽസൻ്റെ ലാപ് ടോപ്പിലും കൃത്രിമ തെളിവുകൾ സ്ഥാപിച്ചതിൻ്റെ റിപ്പോർട്ടുകൾ നേരത്തേ പുറത്തു വന്നിരുന്നു.

2017-നും 2019-നും ഇടയ്ക്കാണ് ഇത്തരത്തിൽ 40 ഫയലുകൾ സ്റ്റാൻ സ്വാമിയുടെ ലാപ് ടോപ്പിൽ തിരുകി കയറ്റിയത്. ഈ അട്ടിമറി നടത്തിയവർക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പോകാൻ ദിവസത്തെക്കുറിച്ചും തിരിച്ചറിവ് ഉണ്ടായിരുന്നു. കാരണം അറസ്റ്റിനു തൊട്ടുമുമ്പ് തങ്ങളുടെ ഹാക്കിംഗ് തെളിവുകൾ നശിപ്പിക്കുന്നതിനുള്ള നടപടികൾ അവർ എടുത്തുവെന്നും ഇപ്പോൾ വ്യക്തമാണ്.

ഈ വെളിപ്പെടുത്തൽ മോദി സർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും ഗൂഡപ്രവർത്തനങ്ങൾ സംബന്ധിച്ച ഏറ്റവും നിശിതവിമർശനമാണ്. അവർക്ക് ഇഷ്ടമില്ലാത്തവർക്കെതിരെ കൃത്രിമ തെളിവുകൾ ഉണ്ടാക്കുന്ന ഒരു ഗൂഡഭീകരസംഘമായി എൻഐഎ അധപതിച്ചിരിക്കുന്നു. ഇത്രയും വിവാദമുണ്ടായിട്ടും എൻഐഎയോ കേന്ദ്ര സർക്കാരോ ഇതുവരെ ഒരു വിശദീകരണമോ നിഷേധമോ ആയിട്ടു വന്നിട്ടില്ല. 

തെറ്റായ കുറ്റങ്ങൾ ചുമത്തപ്പെട്ട് തടങ്കലിലെത്തിയ അദ്ദേഹത്തോട് നീതി പീഠവും ദയ കാട്ടിയില്ല. ജീവിതകാലമത്രയും ദയയുടെയും കാരുണ്യത്തിൻ്റെയും വെളിച്ചം പരത്തിയ സ്റ്റാൻ സ്വാമിയ്ക്കുണ്ടായ ദുർവിധിയിലൂടെ ചരിത്രത്തിൽ രാജ്യത്തിൻ്റെ ശിരസ് എന്നേക്കുമായി കുനിഞ്ഞു താഴുകയാണ്. കാരണം, മനുഷ്യത്വത്തിനു മേൽ ഒരു രാജ്യം നടപ്പാക്കിയ വധശിക്ഷയായിത്തന്നെ ഈ അനീതിയെ കാലം വിധിക്കും. 

ജയിലിൽ ചികിത്സ മാത്രമല്ല, വിറക്കുന്ന കൈകൾ കൊണ്ട് ഗ്ലാസ് ഉയർത്തി വെള്ളം കുടിക്കാൻ കഴിയാതായപ്പോൾ സ്ട്രോ പോലും അധികൃതർ നിഷേധിച്ചു. നമ്മുടെ കോടതിക്ക് 50 ദിവസം വേണ്ടി വന്നു ജയിലധികൃതരെ കൊണ്ട് സ്ട്രോ ലഭ്യമാക്കണമെന്ന അപേക്ഷ സ്വീകരിപ്പിക്കാൻ. പിശാചുക്കൾ പോലും ചെയ്യാനറയ്ക്കുന്ന ക്രൂരത. കൺമുന്നിലിരിക്കുന്ന ദാഹജലം ഒരിറക്കു കുടിക്കാൻ കഴിയാതെ ഒരു മനുഷ്യജീവി മരണപ്പിടച്ചിൽ പിടയുന്നത് കണ്ടു നിൽക്കുന്ന അധികാരികളും ഭരണ സംവിധാനവും. ഈ ക്രൂരതയ്ക്ക് ദയാശൂന്യരായ ഏകാധിപതികളുടെ ചരിത്രത്തിൽപ്പോലും സമാനതകളില്ല. വരിയുടയ്ക്കകപ്പെട്ട നീതിബോധം സൃഷ്ടിച്ച രക്തസാക്ഷിയാണ് ഫാദർ സ്റ്റാൻ സ്വാമി. ഇനിയെങ്കിലും ഭീമ കൊറേഗാവ് തടവുകാരെ മുഴുവൻ മോചിപ്പിക്കാനുള്ള നട്ടെല്ല് കോടതിക്ക് ഉണ്ടാകണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 2 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 3 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 3 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 3 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 3 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More