മുംബൈ: രാഹുല്‍ ഗാന്ധിക്കുപിന്നാലെ വി ഡി സവര്‍ക്കര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഗാന്ധിജിയുടെ കൊച്ചുമകനും എഴുത്തുകാരനുമായ തുഷാര്‍ ഗാന്ധി. ഗാന്ധിജിയെ കൊല്ലാന്‍ നാഥുറാം വിനായക് ഗോഡ്‌സെയ്ക്ക് തോക്ക് എത്തിച്ചുനല്‍കിയത് സവര്‍ക്കറാണ് എന്നാണ് തുഷാര്‍ ഗാന്ധിയുടെ ആരോപണം. താന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ കാര്യമാണ് പറയുന്നതെന്നും സവര്‍ക്കറുമായി കൂടിക്കാഴ്ച്ച നടത്തുന്നതുവരെ ഗോഡ്‌സെയുടെ കൈവശം തോക്കുണ്ടായിരുന്നില്ലെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.
'സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സഹായിക്കുക മാത്രമല്ല, ബാപ്പുവിനെ കൊല്ലാന്‍ മികച്ച തോക്ക് കണ്ടെത്താന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ സഹായിക്കുകയും ചെയ്തു. ബാപ്പു കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുന്‍പുവരെ ഗോഡ്‌സെയുടെ കൈവശം ഒരു കൊലപാതകം നടത്താന്‍ കഴിയുന്ന ആയുധമുണ്ടായിരുന്നില്ല'-തുഷാര്‍ ഗാന്ധി ട്വീറ്റ് ചെയ്തു. താന്‍ വെറുതെ ആരോപണം ഉന്നയിക്കുകയല്ലെന്നും ചരിത്രത്തില്‍ രേഖപ്പെടുത്തിയ കാര്യമാണ് പറയുന്നതെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു.
'പൊലീസ് എഫ് ഐ ആര്‍ പ്രകാരം ഗോഡ്‌സെയും വിനായക് ആപ്‌തെയും സവര്‍ക്കറെ 1948 ജനുവരി 26-നും 27-നും കണ്ടിട്ടുണ്ട്. അന്നുവരെ ഗോഡ്‌സെയുടെ കൈവശം ആയുധമുണ്ടായിരുന്നില്ല. ആ സന്ദര്‍ശനത്തിനുശേഷം ഗോഡ്‌സെ ഡല്‍ഹിയിലേക്കും അവിടെനിന്ന് ഗ്വാളിയാറിലേക്കും പോയി. അതിനുശേഷമാണ് മികച്ച തോക്ക് ലഭിച്ചത്. ഇക്കാര്യമാണ് ഞാന്‍ പറഞ്ഞത്. പുതുതായി ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല'-തുഷാര്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ച് സവര്‍ക്കര്‍ എഴുതിയ കത്തിന്റെ പകര്‍പ്പ് ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ വിനീത ദാസനായിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നതടക്കമുളള സവര്‍ക്കറുടെ കത്തിലെ പരാമര്‍ശങ്ങളും രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഹുലിന്റെ പരാമര്‍ശത്തെ ബിജെപിയും ശിവസേനയുമടക്കമുളള പാര്‍ട്ടികള്‍ വിമര്‍ശിച്ചു. അന്നും രാഹുലിനെ പിന്തുണച്ച് തുഷാര്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സുഹൃത്തായിരുന്നു. ജയിലില്‍നിന്ന് പുറത്തിറങ്ങാനായി സവര്‍ക്കര്‍ മാപ്പുപറഞ്ഞു എന്നത് വാട്ട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍നിന്നുളള വിവരമല്ല, ചരിത്ര രേഖയാണ് എന്നാണ് തുഷാര്‍ ഗാന്ധി പറഞ്ഞത്. രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിലും തുഷാര്‍ പങ്കെടുത്തിരുന്നു.