ഡല്‍ഹി: ചെങ്കോട്ട അക്രമണക്കേസില്‍ ലഷ്‌കറെ ത്വയ്ബ ഭീകരൻ മുഹമ്മദ് ആരിഫിന്‍റെ വധശിക്ഷ ശരിവെച്ച് കോടതി. കേസില്‍ തന്നെ കുറ്റക്കാരനാക്കിയതും വധശിക്ഷവിധിച്ചതും പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ആരിഫ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കീഴ്ക്കോടതി ഈ വിഷയത്തില്‍ പുറപ്പെടുവിച്ച വിധി സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഇലക്ട്രോണിക് തെളിവുകൾ ഒഴിവാക്കണമെന്ന ആവശ്യം അനുവദിച്ചാലും കേസ് മുഴുവനായി പരിഗണിച്ചാല്‍ പ്രതി കുറ്റം ചെയ്തുവെന്ന് തെളിയിക്കപ്പെട്ടതാണ്. പ്രതി ഇന്ത്യക്കാരനല്ല. എന്തിനാണ് ഇന്ത്യയിലേക്ക് വന്നതെന്നതിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ മുഹമ്മദ് ആരീഫിന് സാധിക്കുന്നില്ല. കൂടാതെ ഗൂഡാലോചനയുടെ ഭാഗമായി ഇന്ത്യക്കെതിരെ അതിക്രമം അഴിച്ചുവിട്ടു. സംഭവത്തില്‍ മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ ഇന്ത്യയിലെ രണ്ട് സൈനീകരും ഉള്‍പ്പെടുന്നുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് അംഗീകരിക്കുകയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2000 ഡിസംബർ 12-നാണ് ചെങ്കോട്ടയിൽ ചിലർ നുഴഞ്ഞ് കയറി മൂന്നുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ഡിസംബര്‍ 25 -ന് മുഹമ്മദ് ആരിഫിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 2005- ല്‍ ഇയാളെ വിചാരണക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2007 സെപ്റ്റംബർ 13ന് ഡൽഹി ഹൈകോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് മുഹമ്മദ് ആരിഫ് സുപ്രീംകോടതിയെ സമീപിച്ചത്.