ബംഗളൂര്‍: പരാതി നല്‍കാനെത്തിയ സ്ത്രീയുടെ കരണത്തടിച്ച് ബിജെപി മന്ത്രി. ഉദ്യോഗസ്ഥരും നൂറുകണക്കിന് ആളുകളും നോക്കി നില്‍ക്കെയാണ് അടിസ്ഥാന സൗകര്യ വികസന മന്ത്രി വി സോമണ്ണ സ്ത്രീയെ മര്‍ദിച്ചത്. കര്‍ണാടകയിലെ ചാമരാജ നഗറില്‍ വെച്ച് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് വീട് വെച്ചുനല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം നടക്കുന്നതിനിടയിലാണ് സംഭവം. തനിക്ക് വീട് ലഭിച്ചില്ലെന്ന് പരാതി പറയാന്‍ സ്ത്രീ വേദിയിലേക്ക് കയറിയതിന് പിന്നാലെയാണ് മന്ത്രി മര്‍ദിച്ചത്. നിലത്ത് വീണ സ്ത്രീ മന്ത്രിയുടെ കാലിൽ പിടിക്കുന്നതും വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ കാണാന്‍ സാധിക്കും. മന്ത്രിയുടെ അടുത്തുനിന്ന് പ്രാദേശിക പ്രവര്‍ത്തകരാണ് സ്ത്രീയെ പിടിച്ചുമാറ്റിയത്.
വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെ കടുത്ത വിമര്‍ശനമാണ് മന്ത്രിക്കെതിരെ ഉയര്‍ന്നുവരുന്നത്. ബിജെപിയുടെ സ്ത്രീകളോടുള്ള സമീപനമാണ് ഈ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന മന്ത്രി സോമണ്ണ രാജിവെയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ കോടികളുടെ അഴിമതി ആരോപണം നിലനില്‍ക്കുന്നതിനിടയിലാണ് ഈ സംഭവം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് മന്ത്രിയുടെ പെരുമാറ്റം ബിജെപിക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ആദ്യമായിട്ടല്ല കര്‍ണാടകയില്‍ മന്ത്രിമാര്‍ പൊതുജനങ്ങളെ മര്‍ദിക്കുന്നത്. നേരത്തെ നിയമ മന്ത്രി ജെ. സി മധുസ്വാമിയും പൊതു മധ്യത്തിൽ ജനങ്ങളെ മർദിച്ചിരുന്നു. കഴിഞ്ഞ മാസം മറ്റൊരു ബിജെപി എംഎൽഎ ഒരു സ്ത്രീയെ അസഭ്യം പറയുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. ഇതിനിടയിലാണ് മന്ത്രി വി സോമണ്ണയുടെ വീഡിയോ വൈറലായിരിക്കുന്നത്. സംഭവം വിവാദമായതിനുപിന്നാലെ മന്ത്രി മാപ്പ് പറയുകയും ചെയ്തു.