ലഖ്നൌ: മുസാഫർനഗർ കലാപക്കേസില്‍ ബിജെപി എംഎൽഎ വിക്രം സെയ്നിക്കും കൂടെയുണ്ടായിരുന്ന 11 പേര്‍ക്കും 2 വര്‍ഷം തടവ് ശിക്ഷ. പ്രതികൾ 10,000 രൂപ വീതം പിഴയുമടക്കണം. പ്രത്യേക കോടതി ജഡ്ജി ഗോപാൽ ഉപധ്യായയാണ് വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് ഐപിസി സെക്ഷൻ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തി), 353 (പൊതു ഉദ്യോഗസ്ഥനെ തന്റെ കടമ നിർവഹിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ശക്തി), 147 (കലാപം), 148 (മാരകായുധങ്ങളുമായി കലാപം നടത്തൽ), ഐപിസി 149 (നിയമവിരുദ്ധമായ സമ്മേളനം) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തത്.
അതേസമയം, പ്രതിപട്ടികയിലുണ്ടായിരുന്ന 15 പേരെ തെളിവിന്‍റെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. 2013ലാണ് മുസാഫർനഗറിൽ കലാപമുണ്ടായത്. 2013 ആഗസ്റ്റിൽ ഷാനവാസ് എന്ന യുവാവിനെ ആറുപേർ ചേർന്ന് കൊലപ്പെടുത്തിയതാണ് വര്‍ഗ്ഗീയ കലാപത്തിലേക്ക് നയിച്ചത്. പിന്നീട് ഗൗരവ്, സച്ചിൻ എന്നീ യുവാക്കളും കൊല്ലപ്പെട്ടതോടെ സംഘർഷം രൂക്ഷമായി. കലാപത്തിൽ 60 പേർ കൊല്ലപ്പെട്ടു. കലാപത്തെ തുടര്‍ന്ന് 40,000 പേരെ മാറ്റിപാർപ്പിക്കേണ്ടിയും വന്നിരുന്നു. സെപ്‌റ്റംബർ വരെ നീണ്ടുനിന്ന കലാപത്തില്‍ ഒരു മാധ്യമ പ്രവർത്തകയും കൊല്ലപ്പെട്ടിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുസാഫർനഗർ കലാപക്കേസ് കൂടാതെ വിക്രം സെയ്നിക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഉത്തർപ്രദേശിലെ കവാൽ ഗ്രാമത്തിൽ നടന്ന അക്രമണക്കേസിലാണ് വിക്രം സെയ്നിക്കെതിരെ എടുത്തിരിക്കുന്നത്. കവാല്‍ ഗ്രാമത്തിലെ ജാട്ട് വിഭാഗത്തില്‍പ്പെട്ട രണ്ട് യുവാക്കളുടെ ശവസംസ്‌കാരം കഴിഞ്ഞ് ജനക്കൂട്ടം മടങ്ങുന്നതിനിടെ നടന്ന അക്രമത്തിൽ വിക്രം സെയ്നിക്ക് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ കേസിലും എ എല്‍എ വിചാരണ നേരിടുകയാണ്. ഉത്തർപ്രദേശിലെ ഖതൗലിയിൽ നിന്നുളള എംഎൽഎയാണ് വിക്രം സെയ്നി.