പാട്ന: സംസ്ഥാനത്തെ കേസ് അന്വേഷിക്കാന്‍ സി ബി ഐക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിച്ച് ബീഹാര്‍ സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ ദേശിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന ആരോപണം നിലനില്‍ക്കെയാണ് ബീഹാര്‍ സര്‍ക്കാരിന്‍റെ നടപടി. 1946ലെ ഡൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎസ്‌പിഇ) ആക്ടിന്റെ സെക്ഷൻ 6 പ്രകാരം, സംസ്ഥാനങ്ങളില്‍ സി ബി ഐക്ക് അന്വേഷണം നടത്തണമെങ്കില്‍ അതാത് സര്‍ക്കാരുകളുടെ അനുവാദം ആവശ്യമാണ്. വെസ്റ്റ് ബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ, പഞ്ചാബ്, മേഘാലയ ഉൾപ്പെടെ ഒന്‍പത് സംസ്ഥാനങ്ങള്‍ സി ബി ഐക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിച്ചിരുന്നു.
രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനാല്‍ ബിഹാറിലെ സർക്കാർ സിബിഐക്ക് നൽകിയ സമ്മതം പിൻവലിക്കണമെന്ന് ആർജെഡി നേതാവ് ശിവാനന്ദ് തിവാരി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ മുന്നണിയിലെ മുതിര്‍ന്ന നേതാക്കളുടെ യോഗം ചേര്‍ന്ന് കേസ് അന്വേഷിക്കാന്‍ സിബിഐക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൂടാതെ, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം തടയാൻ ജുഡീഷ്യറിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുമോയെന്ന് പരിശോധിക്കണമെന്നും ശിവാനന്ദ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു. എൻഡിഎ ഭരണകാലത്ത് കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സിബിഐക്ക് നല്‍കിയ പൊതുസമ്മതം പിൻവലിക്കാനുള്ള ശരിയായ സമയമാണിതെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും അഭിപ്രായപ്പെട്ടു.