ഡല്‍ഹി: അന്യായമായി യു എ പി എ ചുമത്തി ജയിലിലടയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്‍റെ ജാമ്യഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ജാമ്യാപേക്ഷ തളളിയതിനെത്തുടര്‍ന്നാണ് കാപ്പന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. 2020 ഒക്ടോബര്‍ അഞ്ചിന് ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോകുമ്പോള്‍ മഥുരയില്‍വെച്ചാണ് യുപി പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഹത്രസില്‍ കലാപത്തിന് ആഹ്വാനം നടത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കാപ്പനെ യുഎപിഎ ചുമത്തി ജയിലിലടയ്ക്കുകയായിരുന്നു. കഴിഞ്ഞ 22 മാസത്തിലധികമായി തടവിലാണ് സിദ്ദിഖ് കാപ്പന്‍.
ഈ മാസം 24ന് കോടതി നടപടികൾ ആരംഭിച്ചപ്പോൾ അഡ്വ. ഹാരിസ് ബീരാൻ കാപ്പന്റെ ഹരജി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച കേസ് പരിഗണിക്കുമെന്ന് അറിയിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കുകയായിരുന്നു. വര്‍ഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യു എ പി എ ചുമത്തി കേസെടുത്തത്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം തുടങ്ങിയ വകുപ്പുകളും യുപി പോലീസ് സിദ്ദിഖ് കാപ്പനെതിരെ ചുമത്തിയിട്ടുണ്ട്. സിദ്ദിഖ് കാപ്പനെതിരെ അയ്യായിരം പേജുളള കുറ്റപത്രമാണ് യുപി പൊലീസ് സമര്‍പ്പിച്ചത്. കാപ്പന്റെ ലേഖനങ്ങള്‍ മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നവയായിരുന്നുവെന്നും ഹിന്ദു വിരുദ്ധമായിരുന്നുവെന്നും ഉത്തരവാദിത്വമുളള ഒരു മാധ്യമപ്രവര്‍ത്തകനെപ്പോലെയല്ല കാപ്പന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
മാവോവാദികളെയും കമ്മ്യൂണിസ്റ്റുകാരെയും അനുകൂലിക്കുന്ന തരത്തിലുളള ലേഖനങ്ങള്‍ സിദ്ദിഖ് കാപ്പന്‍ എഴുതിയിട്ടുണ്ട്, പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യ അജണ്ടയാണ് കാപ്പന്റെ ലേഖനങ്ങളിലെല്ലാം കാണുന്നത്. കാപ്പന്‍ ഹിന്ദുവിരുദ്ധ ലേഖനങ്ങളെഴുതുകയും ഡല്‍ഹി കലാപം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇന്റലിജന്‍സ് ബ്യൂറോ ഓഫീസര്‍ അങ്കിത് ശര്‍മ്മ, ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാല്‍ എന്നിവരുടെ മരണം മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.