ഗുവാഹത്തി: മാര്‍ച്ചില്‍ നടന്ന പത്താം ക്ലാസ് പരീക്ഷയില്‍ ഒരു കുട്ടി പോലും വിജയിക്കാത്തതിനെത്തുടർന്ന് 34 സ്‌കൂളുകള്‍ അടച്ചുപൂട്ടാനൊരുങ്ങി അസം സര്‍ക്കാര്‍. ഈ സ്കൂളുകളില്‍ നിന്ന് ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയെങ്കിലും ഒരു കുട്ടി പോലും വിജയിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടാനുളള സര്‍ക്കാരിന്റെ തീരുമാനം. വിജയശതമാനം കുറഞ്ഞ സ്‌കൂളുകള്‍ക്കായി നികുതിദായകരുടെ പണം ചിലവഴിക്കുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ടാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു പറഞ്ഞു.
'കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതാണ് സ്‌കൂളുകളുടെ പ്രാഥമിക ഉത്തരവാദിത്തം. ഒരു സ്‌കൂളിന് അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ അര്‍ത്ഥമില്ല. വിജയശതമാനമില്ലാത്ത സ്‌കൂളുകള്‍ക്കായി പൊതുജനങ്ങളുടെ പണം ചെലവഴിക്കാന്‍ സര്‍ക്കാരിന് കഴിയില്ല'-എന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇത്തവണത്തെ പരീക്ഷാ ഫലം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഉണ്ടായതില്‍ വെച്ച് ഏറ്റവും മോശം ഫലമാണ്. നാലുലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 56. 49 പേർ മാത്രമാണ് വിജയിച്ചത്. 68 സ്‌കൂളുകളില്‍ വിജയിച്ചവരുടെ എണ്ണം പത്തുശതമാനത്തില്‍ താഴെ മാത്രമാണ് . കൊവിഡ് മൂലമുണ്ടായ അവധികളും സ്‌കൂളിലെ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ വേണ്ടത്ര ശ്രദ്ധിക്കാത്തതുമാണ് പരാജയങ്ങള്‍ക്ക് കാരണമെന്ന് വിദ്യാഭ്യാസവകുപ്പ് വിശദീകരിക്കുന്നു.
അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിനുപകരം, വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തുകയാണ് ചെയ്യേണ്ടതെന്നാണ് കെജ്രിവാളിന്റെ പ്രതികരണം.