ഡല്‍ഹി: ഹിന്ദു ദൈവങ്ങള്‍ ഒന്നും ബ്രഹ്മണരല്ലെന്ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ശാന്തിശ്രി ദുലിപുഡി പണ്ഡിറ്റ്. നരവംശ ശാസ്ത്രപ്രകാരം ദൈവങ്ങള്‍ ഉന്നതജാതിയില്‍പ്പെട്ടവരല്ല. പരമശിവന്‍ പോലും ദളിത് വിഭാഗത്തില്‍പ്പെട്ടയാളായിരിക്കും. കാരണം അദ്ദേഹം ശ്മശാന വാസിയാണ്, പാമ്പിനൊപ്പം ഇരിക്കുകയും വളരെ കുറച്ച് വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്ന ദൈവമാണ്. ഏതെങ്കിലും ബ്രാഹ്മണര്‍ക്ക് അങ്ങനെ ശ്മശാനത്തില്‍പ്പോയി ഇരിക്കാന്‍ സാധിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ശാന്തിശ്രി ദുലിപുഡി പണ്ഡിറ്റ് പറഞ്ഞു. എല്ലാ സ്ത്രീകളെയും ശൂദ്രരായാണ് മനുസ്മൃതി കാണുന്നത്. ഒരു സ്ത്രീക്കും അതിനാൽ ബ്രാഹ്മിണത്വം അവകാശപ്പെടാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ശാന്തിശ്രി ദുലിപുഡി പണ്ഡിറ്റ് ഹിന്ദു ദൈവങ്ങളെക്കുറിച്ചും ജാതിയെക്കുറിച്ചും സംസാരിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജസ്ഥാനിൽ അധ്യാപകര്‍ക്ക് കുടിക്കാനായി വെച്ച പാത്രത്തില്‍ നിന്നും വെള്ളം കുടിച്ച ദളിത് വിദ്യാർത്ഥിയെ അടിച്ചുകൊന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ജെ എൻ യു വൈസ് ചാന്‍സലറുടെ പരമശിവനെകുറിച്ചും പൊതുവില്‍ ദൈവങ്ങളെക്കുറിച്ചും പരാമര്‍ശം നടത്തിയത്. മനുസ്മൃതി പ്രകാരം എല്ലാ സ്ത്രീകളും ശൂദ്രരാണ്. അതിനാൽ ഒരു സ്ത്രീക്കും അവൾ ബ്രാഹ്മണനെന്നോ മറ്റെന്തെങ്കിലുമാണെന്നോ അവകാശപ്പെടാൻ കഴിയില്ല. സ്ത്രീകള്‍ക്ക് വിവാഹത്തിലൂടെ മാത്രമേ ഭർത്താവിന്റെ ജാതി ലഭിക്കൂകയുള്ളു. ലക്ഷ്മിയും ജഗന്നാഥനും ഉൾപ്പെടെയുള്ള ദൈവങ്ങൾ ഉന്നത ജാതിയില്‍പ്പെട്ടവരല്ല. മറിച്ച് ജഗന്നാഥന് ഗോത്രവംശജരായ പൂര്‍വ്വികരുണ്ടായിരുന്നു. പിന്നെ എന്തിനാണ് ഇന്നത്തെ കാലത്തും ഇത്രയും മോശമായ രീതിയില്‍ ജാതിവിവേചനം തുടരുന്നതെന്നും പ്രൊഫ. ശാന്തിശ്രി ദുലിപുഡി പണ്ഡിറ്റ് ചോദിച്ചു. ഹൈന്ദവത ഒരു മതല്ലെന്നും അതൊരു ജീവിതരീതിയാണെന്നും ശാന്തിശ്രി ദുലിപുഡി പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു. ലിംഗനീതിയെക്കുറിച്ചുള്ള 'ഡോ. ബി.ആർ. അംബേദ്കറുടെ ചിന്തകൾ: യൂണിഫോം സിവിൽ കോഡ് ഡീകോഡിംഗ്’ എന്ന തലക്കെട്ടിൽ ഡോ. ബി.ആർ. അംബേദ്കറുടെ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു പ്രൊഫ. ശാന്തിശ്രി ദുലിപുഡ്.