ഡല്‍ഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജമ്മു കശ്മീർ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ പദവി രാജിവെച്ചു. ജമ്മു കശ്മീർ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷനായി ദേശിയ നേതൃത്വം അദ്ദേഹത്തെ തെരഞ്ഞെടുത്തതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് അധ്യക്ഷ പദവിയില്‍ അദ്ദേഹം രാജിവെച്ചത്. ആരോഗ്യകാരണങ്ങളാലാണ് രാജിവെക്കുന്നതെന്ന് അറിയിച്ച ഗുലാം നബി ആസാദ് തന്നെ പുതിയ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതില്‍ നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം, കാശ്മീരില്‍ പാര്‍ട്ടിയുടെ പുനസംഘടന അടുത്തിടെ നടന്നിരുന്നു. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് ഗുലാം നബി ആസാദ് രാജി വെച്ചതെന്നാണ് അനൌദ്യോഗിക സൂചന. പാര്‍ട്ടി നേതൃത്വവുമായി ഗുലാം നബി ആസാദ് കുറച്ച് നാളുകളായി അകന്നു കഴിയുകയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പാർട്ടിയുടെ അഖിലേന്ത്യാ രാഷ്‌ട്രീയകാര്യ സമിതിയിൽ അംഗമായതിനാൽ പ്രചാരണ സമിതിയിലെ നിയമനം തന്നെ തരംതാഴ്ത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ഗുലാം നബി ആസാദ് രാജിവെച്ചതെന്നും അഭ്യൂഹങ്ങളുണ്ട്. ജമ്മു കശ്മീരിലെ പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ അവഗണിച്ച് പുതുതായി രൂപീകരിച്ച പ്രചാരണ സമിതിയില്‍ തൃപ്തനല്ലാത്തതിനാലാണ് ഗുലാം നബി ആസാദ് സ്ഥാനം രാജിവച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് അശ്വനി ഹണ്ട പറഞ്ഞു. ഗുലാം നബി ആസാദിന്റെ അടുത്ത അനുയായി ഗുലാം ആഹമ്മദ് മിറിനെ പാര്‍ട്ടിയുടെ ജമ്മു കശ്മീര്‍ ഘടകം മേധാവി സ്ഥാനത്തു നിന്ന് തരംതാഴ്ത്തിയതില്‍ ഗുലാം നബി ആസാദ് അതൃപ്തിയുണ്ടെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി പദവിയും, കേന്ദ്രമന്ത്രി സ്ഥാനങ്ങളും ഉള്‍പ്പടെ പാര്‍ട്ടിയുടെ പ്രധാന പദവികള്‍ വഹിച്ചിട്ടുള്ള ആളാണ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളില്‍ അദ്ദേഹവുമുണ്ടായിരുന്നു.