ഭോപ്പാല്‍: മധ്യപ്രദേശില്‍ മലിനജലം കുടിച്ച് രണ്ട് പേര്‍ മരണപ്പെട്ടു. 45 പേർ ആശുപത്രിയിലാണ്. ഇതിൽ 12 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. വെള്ളം കുടിച്ച ആളുകളുടെ ആരോഗ്യനില മോശമാണെന്നറിഞ്ഞ് അധികൃതര്‍ പരിശോധനക്ക് എത്തുന്നതിന് മുന്‍പ് തന്നെ രണ്ടുപേരും മരണപ്പെട്ടിരുന്നു. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ളാദ് പട്ടേലിന്‍റെ ലോക്സഭ മണ്ഡലത്തിലാണ് സംഭവമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കിണറ്റില്‍ നിന്നും മലിനജലം കുടിച്ചതാണ് ജനങ്ങളുടെ ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. പ്രദേശവാസികളില്‍ നേരിയ നിര്‍ജ്ജലീകരണം ശ്രദ്ധയില്‍പ്പെട്ടത് മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആരോഗ്യവിഭാഗം ഗ്രാമത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും രോഗികളെ പരിശോധിച്ച് വരികയാണെന്നും ആശുപത്രിയിലെ സീനിയർ ഡോക്ടർ സച്ചിൻ മലായ്യ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പ്രദേശത്ത് ജലക്ഷാമമുണ്ടെന്നും കിണര്‍ ശുദ്ധികരിക്കണമെന്നും ഏറെ നാളായി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ പരാതി ഗൌനിച്ചില്ല. ഗ്രാമത്തിലെ നിരവധി ആളുകള്‍ വയറുവേദന ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു.