ഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ സഹോദരന്‍റെ വീട്ടില്‍ സി ബി ഐ റെയ്ഡ്. അഴിമതി ആരോപണം ഉന്നയിച്ചാണ് അഗ്രസെൻ ഗെഹ്ലോട്ടിന്‍റെ വീട്ടില്‍ സിബിഐ പരിശോധന നടത്തുന്നത്. 2007ലെ രാസവള കുംഭകോണം നടത്തിയെന്ന പരാതിയിലാണ് സിബിഐ പരിശോധന ആരംഭിച്ചിരിക്കുന്നത്. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിനെതിരെ അശോക് ഗെഹ്ലോട്ട് മുന്‍ നിരയില്‍ നിന്ന് പ്രതിഷേധിക്കുകയും കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ നടപടിയെന്നതും ശ്രദ്ധേയമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സിബിഐയെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ പക പോക്കല്‍ നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. കേന്ദ്ര ഏജന്‍സികളിലുള്ള വിശ്വാസം നഷ്ടമായെന്നും കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയത്തെ രാഷ്ട്രീയമായി തന്നെ നേരിടണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവിയും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിച്ഛായ നശിപ്പിക്കാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നതിനെതിരെ പി ചിദംബരവും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏതെങ്കിലും ബിജെപി നേതാവിന്‍റെ വീട്ടില്‍ ദേശിയ അന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തിയിരുന്നോയെന്നാണ് അദ്ദേഹം ചോദിച്ചത്. അഗ്രസെൻ 2007ലും 2009ലും വൻതോതിൽ രാസവളം അനധികൃതമായി കയറ്റുമതി ചെയ്തിരുന്നുവെന്നാണ് സി ബി ഐ ആരോപിക്കുന്നത്.