സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌നാ സുരേഷിനെ ഒരിക്കലും താന്‍ ഫോണില്‍ വിളിക്കുകയോ നേരിട്ട് കാണുകയോ ചെയ്തിട്ടില്ലെന്ന് മാധ്യമ പ്രവര്‍ത്തകന്‍ എംവി നികേഷ് കുമാര്‍. മുഖ്യമന്ത്രിയുടെ ശബ്ദമായ നികേഷ് കുമാർ എന്നയാളെ പോയി കാണണമെന്ന് ഷാജ് കിരണ്‍ എന്നയാള്‍ തന്നോടു പറഞ്ഞിരുന്നതായി സ്വപ്ന ഇന്നലെ പറഞ്ഞിരുന്നു. അത് മാധ്യമ പ്രവര്‍ത്തകന്‍ എംവി നികേഷ് കുമാര്‍ തന്നെയാണെന്ന് ഷാജ് കിരണും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എംവി നികേഷ് കുമാര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
നികേഷ് കുമാര്‍ പറയുന്നു
സ്വപ്‌നാ സുരേഷിനെ ഒരിക്കലും ഞാന്‍ ഫോണില്‍ വിളിക്കുകയോ നേരിട്ട് കാണുകയോ ചെയ്തിട്ടില്ല. ഒരു വാര്‍ത്താ സോഴ്‌സ് എന്ന നിലയില്‍ വിളിക്കുന്നതിലോ കാണുന്നതിലോ തെറ്റില്ല. പക്ഷെ, അങ്ങനെയും ഉണ്ടായിട്ടില്ല എന്ന് മാത്രം. സ്വപ്‌നയെ ഞാന്‍ ബന്ധപ്പെട്ടിട്ടില്ല. ഷാജിയാണ് എന്നെ വിളിക്കുന്നത്. സ്വപ്‌ന ഷാജിയുടെ കൃത്രിമ ഗര്‍ഭം ധരിക്കാം എന്ന് പറഞ്ഞിട്ടുണ്ടത്രേ. അവര്‍ക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ അത് പുറം ലോകത്തെ അറിയിക്കാന്‍ അയാള്‍ക്ക് പരിചയമുള്ള മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നെ വിളിച്ചു എന്നാണ് ഷാജി പറയുന്നത്. അതിനപ്പുറം ഉണ്ടെങ്കില്‍ ഞാന്‍ കണ്ടു പിടിക്കും.
മുഖ്യമന്ത്രിയുടെ ശബ്ദമാണ് നികേഷ് കുമാര്‍, ഫോണ്‍ നികേഷ് കുമാറിന് കൊടുക്കണം എന്നെല്ലാം ഷാജ് കിരണ്‍ പറഞ്ഞതായാണ് സ്വപ്‌ന പറഞ്ഞത്. ഷാജി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അയാളുടെ വിവരക്കേട് ആണ്. എന്റെ കയ്യില്‍ സ്വപ്‌നയുടെ ഫോണ്‍ കൊടുക്കണം എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ ഷാജിക്ക് തല്ലു കൊള്ളാത്തതിന്റെ കുഴപ്പമുണ്ട്. ഇതിലൊക്കെ ഓഡിയോ റെക്കോര്‍ഡ് ഉണ്ടെന്നാണല്ലോ സ്വപ്‌ന പറയുന്നത്. പുറത്തു വരട്ടെ. എന്നിട്ട് പറയാം.
ആരായാലും എന്റെ പേര് ദുരുപയോഗിച്ചാല്‍ വെറുതെ വിടില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇടുന്ന ഉടുപ്പ് അല്ലാതെ സ്വന്തമായി സമ്പാദ്യം ഇല്ലാത്ത ആള്‍ ആണ്. വീടോ കാറോ സമ്പാദിക്കാന്‍ ശ്രമിച്ചിട്ടില്ല. ഒരു സ്വതന്ത്ര ടെലിവിഷന്‍ ചാനല്‍ നടത്തുക വലിയ വെല്ലുവിളിയാണ്. എന്റെ ക്രെഡിബിലിറ്റി തട്ടിക്കളിക്കാന്‍ സ്വപ്‌നയേയോ ഷാജിനെയോ അനുവദിക്കാന്‍ ആവില്ല. അത് എന്നെ മാത്രമല്ല എന്റെ കൂടെ പ്രവര്‍ത്തിക്കുന്ന എല്ലാവരേയും ബാധിക്കും. അതിനാല്‍ അവസാനം വരെ പോകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക