കൊച്ചി: തൃക്കാക്കരയിൽ ഇടതു സ്ഥാനാർഥിക്കായി പ്രചാരണരംഗത്തിറങ്ങുമെന്ന് കെ വി തോമസ്. നാളെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതു മുന്നണിയുടെ പ്രചാരണത്തിലും പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. തന്‍റെ തെരഞ്ഞെടുപ്പിന് എങ്ങനെ പ്രവര്‍ത്തിച്ചോ അതേപോലെ ഈ തെരഞ്ഞെടുപ്പിലും പ്രവര്‍ത്തിക്കുമെന്നും എന്നാല്‍ കോണ്‍ഗ്രസുകാരനായിതന്നെ തുടരുമെന്നും തോമസ് പറഞ്ഞു. 'ഞാൻ മറ്റൊരു പാർട്ടിയിലും ചേരില്ല. കോൺഗ്രസ് സംസ്കാരമാണ് എന്റേത്. പക്ഷേ, ഇടതുപക്ഷത്തിനായി രംഗത്തിറങ്ങാൻ എന്നെ നിർബന്ധിതനാക്കിയത് കോൺഗ്രസ് നേതൃത്വമാണ്. കെ കരുണാകരന്‍ അടക്കമുള്ള നേതാക്കള്‍ നേരത്തേ ഇങ്ങനെയുള്ള സമീപനമെടുത്തിരുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കരയിൽ നടക്കുന്നത് വികസനത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. ഇടതും വലതും അല്ല, എന്റെ ലൈൻ വികസന ലൈൻ ആണ്. നെടുമ്പാശേരി വിമാനത്താവളവും സ്റ്റേഡിയങ്ങളും ഗോശ്രീ പാലവും മെട്രോ റെയിലുമൊക്കെ യാഥാർഥ്യമാക്കാൻ പങ്കു വഹിച്ചയാളാണു ഞാൻ. വികസനത്തിൽ അനാവശ്യ രാഷ്ട്രീയം കലർത്തരുത്. രാഷ്ട്രീയ മാറ്റമല്ല ഞാന്‍ നടത്തുന്നത്. വികസനത്തിന്‍റെ പക്ഷത്ത് ഉറച്ചു നില്‍ക്കാന്‍ ശ്രമിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത് - കെ. വി. തോമസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനെ സന്ദർശിക്കാൻ താൻ തയാറായിട്ടും കോൺഗ്രസ് നേതൃത്വം വിലക്കിയെന്നും അദ്ദേഹം ആരോപിച്ചു. ജോ ജോസഫ് ജയിക്കണം എന്നുതന്നെയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിനായി ഏതറ്റംവരെ പോകാനും താന്‍ തയ്യാറാകുമെന്നും തോമസ് വ്യക്തമാക്കി. അഞ്ചു പതിറ്റാണ്ട് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയും എംഎല്‍എയും എംപിയുമായി കേന്ദ്ര മന്ത്രിവരെ ആയ വ്യക്തിയാണ് കെ വി തോമസ്.