ഡല്‍ഹി: ശമ്പള വര്‍ധനവ് അവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയ 991 അങ്കണവാടി ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാരിനെതിരെ നിരാഹാരസമരം പ്രഖ്യാപിച്ച് തൊഴിലാളി യൂണിയന്‍. ജോലിയില്‍ നിന്നും പിരിച്ചുവിട്ട സ്ഥിര ജീവനക്കാരായ മുഴുവന്‍ ആളുകളെയും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട ഡൽഹി അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാള്‍ ജനാധിപത്യ വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ചു. ജോലിക്കാരെ തിരിച്ചെടുത്തില്ലെങ്കില്‍ വനിതാ ശിശു വികസന വകുപ്പിന് മുന്‍പില്‍ അനിശ്ചിത കാല സമരം ആരംഭിക്കുമെന്നും യൂണിയൻ ജനറല്‍ സെക്രട്ടറി കമല പറഞ്ഞു.
ആം ആദ്മി സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധ നയങ്ങളെ പ്രോത്സാഹിപ്പിക്കാനാണ്. കെജ്റിവാള്‍ പിരിച്ചുവിട്ട ഭൂരിഭാഗം തൊഴിലാളികളും സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്നവരാണ്. അതിനാല്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി സ്വീകരിച്ച ഈ നിലപാട് പിന്‍വലിക്കണം. തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ അവരെ അനുവദിക്കണം. പ്രതിഷേധക്കാർക്കെതിരെ എസ്മ ചുമത്താനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധമാണ്. ജനുവരി, മാര്‍ച്ച് മാസങ്ങളില്‍ മുടങ്ങിക്കിടക്കുന്ന വേതനം ഉടന്‍ നല്‍കണം - കമല ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫെബ്രുവരിയില്‍ സര്‍ക്കാരിനെതിരെ സമരം ചെയ്ത തൊഴിലാളികളെയാണ് കൂട്ടത്തോടെ പിരിച്ചുവിട്ടിരിക്കുന്നത്. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇത് തൊഴില്‍ മേഖലയെ കൂടുതല്‍ ദോഷകരമായി ബാധിക്കും. തൊഴിലാളികളെ പിരിച്ചുവിട്ടതിലൂടെ ആം ആദ്മി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ മനോഭാവമാണ് കാണാന്‍ സാധിക്കുന്നതെന്നും യൂണിയൻ ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. കാരണം കാണിക്കല്‍ നോട്ടീസില്ലാതെയാണ് പിരിച്ചു വിട്ടതെന്നും വാട്ടസ്ആപ്പ് സന്ദേശത്തിലൂടെയാണ് വിവരം അറിഞ്ഞതെന്നും സമരക്കാര്‍ പറഞ്ഞു.