ഇന്‍ഡോര്‍: 'ലിവിങ് ടു ഗെദര്‍' ലൈംഗിക കുറ്റകൃത്യങ്ങൾ ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ നിരീക്ഷണം. ഭരണഘടന ഉറപ്പ് നല്‍കുന്ന ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഏതൊരാള്‍ക്കും അയാള്‍ക്ക് ഇഷ്ടമുള്ള ആള്‍ക്കൊപ്പം ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും നല്‍കുന്നുണ്ട്. എന്നാല്‍ ഈ സ്വാതന്ത്ര്യം തെറ്റായ രീതിയിലാണ് ഉപയോഗിക്കപ്പെടുന്നത്. ലിവിങ് ടുഗെദറിലൂടെ വേശ്യാവൃത്തി കൂടിയെന്നും കോടതി നിരീക്ഷിച്ചു. ബലാല്‍സംഗക്കേസില്‍ പ്രതി സമര്‍പ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസ് സുബോധ് അഭ്യങ്കറിന്‍റെ വിമര്‍ശനം.
കുറച്ച് നാളുകളായി ലിവിങ് ടുഗെദര്‍ ബന്ധങ്ങള്‍ വഴി കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി കോടതിയുടെ ശ്രദ്ധയില്‍പ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പലപ്പോഴും കോടതിക്ക് സാധിക്കുന്നില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന സുരക്ഷിതത്വം ചൂഷണത്തിനായി പലരും ഉപയോഗപ്പെടുത്തുകയാണ്. ആര്‍ട്ടിക്കിള്‍ 21-ന്‍റെ പരിധിയിലാണ് ഇത്തരം ബന്ധങ്ങളും ഉള്‍പ്പെടുന്നത്. പല നിയമങ്ങളിലും കാലഘട്ടത്തിന് അനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയെങ്കിലും ഈ നിയമത്തിന് ഇതുവരെ ഭേദഗതികളൊന്നും വരുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഒരുപാട് പരിമിതികള്‍ ഇത്തരം ബന്ധങ്ങള്‍ക്കുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ലിവിങ് ടുഗെദറില്‍ ഒരുമിച്ച് താമസിക്കാന്‍ കഴിയുന്നത് പോലെ പങ്കാളിക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ ബന്ധത്തില്‍ നിന്നും വേര്‍പിരിയാനും സാധിക്കും. എന്നാല്‍ ആ അവസരത്തില്‍ ഒരാളുടെ വ്യക്തി സ്വാന്തന്ത്ര്യത്തിലേക്ക് കൈ കടത്താന്‍ മറ്റൊരാള്‍ക്ക് അവകാശമില്ലെന്നും ജസ്റ്റിസ് സുബോധ് അഭ്യങ്കര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പരാതിക്കാരിയായ യുവതിക്ക് രണ്ട് തവണ പങ്കാളിയുടെ നിര്‍ബന്ധത്താല്‍ ഗര്‍ഭം അലസിപ്പിക്കേണ്ടതായിവന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതേതുടര്‍ന്ന് യുവതി ബന്ധം വേര്‍പ്പെടുത്തിയെങ്കിലും മറ്റൊരു വിവാഹം കഴിക്കുന്നതിന് പ്രതി തടസം നില്‍ക്കുകയാണ്. വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ 'കാമുകൻ' എന്ന നിലയിൽ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയത്.