ഡല്‍ഹി: അടിച്ചാല്‍ തിരിച്ചടിക്കണമെന്ന് ഗുജറാത്തിലെ ദളിതരോട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദളിതരെ ആക്രമിക്കുന്നതും മര്‍ദ്ദിക്കുന്നതും ആരാണെന്ന് അവർക്കുതന്നെ അറിയാമെന്നും അവരെ അവരുടെ വീടുകളില്‍പോയി തിരിച്ചടിക്കുകയാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് നേതാവും മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനുമായ കെ രാജുവിന്റെ 'ദി ദളിത് ട്രൂത്ത്' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഉനയില്‍ 2016-ല്‍ ഗോഹത്യ ആരോപിച്ച് ദളിത് യുവാക്കളെ പൊതുമധ്യത്തില്‍ പട്ടിയെ തല്ലുന്നതുപോലെയാണ് തല്ലിയത്. അതിനുശേഷം നിരവധി ദളിത് യുവാക്കളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദളിതരെ അപമാനിക്കുന്ന വീഡിയോ കണ്ടതിനുശേഷമാണ് അവര്‍ ആത്മഹത്യയ്ക്കുശ്രമിച്ചതെന്ന് ഇരകളിലൊരാളുടെ പിതാവ് എന്നോട് പറഞ്ഞിരുന്നു. അവരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍, അതുപോലൊരു അവസ്ഥ എന്റെ സുഹൃത്തുക്കള്‍ക്കോ കുടുംബത്തിനോ ആണ് ഉണ്ടാകുന്നതെങ്കില്‍ അതില്‍ മനംനൊന്ത് ആത്മഹത്യയ്ക്കുശ്രമിക്കുകയല്ല, ആക്രമിച്ചയാളെ കണ്ടെത്തി തിരിച്ചടിക്കുകയാണ് ചെയ്യുക. എന്റെ പിതാവിന്റെ ഘാതകരോടുപോലും എനിക്ക് ഇത്രയധികം വിദ്വേഷം തോന്നിയിട്ടില്ല. എന്നാല്‍ ദളിത് ജനതയെ നിരന്തരം ആക്രമിക്കുന്നവരെ തിരിച്ചടിക്കണമെന്നുതന്നെയാണ് എനിക്ക് തോന്നുന്നത്''-രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2016 ജൂലൈ പതിനൊന്നിനായിരുന്നു ഗോഹത്യ ആരോപിച്ച് ദളിത് യുവാക്കളെ തല്ലിച്ചതച്ച് വാഹനത്തില്‍ കെട്ടിവലിച്ചത്. ഇരുമ്പുകോലും വടികളും ഉപയോഗിച്ച് യുവാക്കളെ മര്‍ദ്ദിക്കുകയും പാതി നഗ്നരാക്കി റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. നരേന്ദ്രമോദി അധികാരത്തിലെത്തിയതിനുശേഷം രാജ്യത്ത് ദളിതർക്കെതിരായ അതിക്രമങ്ങള്‍ കൂടിക്കൂടി വരികയായിരുന്നു. 2016-ലെ സംഭവത്തോടെ രാജ്യമാകെ അത് തുറന്നുകാട്ടപ്പെടുകയും കേന്ദ്രസർക്കാരിനെതിരെ വലിയ പ്രതിഷേധം ഇരമ്പുകയും ചെയ്തു. അന്നുമുതല്‍ ദളിത് സമരങ്ങളുടെ മുഖമായി മാറിയ ജിഗ്നേഷ് മേവാനിയെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.