കൊവിഡ്-19 നെതിരായ പോരാട്ടത്തിൽ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾക്കും ഡയഗ്നോസ്റ്റിക് കിറ്റുകൾക്കുമുള്ള ഡിമാൻഡ് അനുദിനം വർദ്ധിച്ചുവരുന്നതായി കേന്ദ്ര സര്‍ക്കാര്‍. 27 ദശലക്ഷം എൻ 95 മാസ്കുകൾ, 15 ദശലക്ഷം പിപിഇകൾ, 1.6 ദശലക്ഷം ഡയഗ്നോസ്റ്റിക് കിറ്റുകൾ, 50,000 വെന്റിലേറ്ററുകൾ എന്നിവ ഏറ്റവും അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട് എന്ന് കേന്ദ്ര സര്‍ക്കാറിനെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നീതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ നേതൃത്വത്തില്‍ എൻജിഒകൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവര്‍ അടങ്ങുന്ന പ്രത്യേക യോഗത്തില്‍ വ്യവസായ പ്രതിനിധികളെ ഇക്കാര്യം സഗൌരവം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
Also Read
'2020 ജൂൺ മാസത്തോടെ 27 ദശലക്ഷം എൻ 95 മാസ്കുകൾ, 1.6 ദശലക്ഷം ടെസ്റ്റിംഗ് കിറ്റുകൾ, 15 ദശലക്ഷം പിപിഇകൾ എന്നിവയ്ക്കുള്ള ആവശ്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവ വാങ്ങാൻ നടപടികൾ സ്വീകരിച്ചുവരികയാണ്' എന്ന് എഫ്.ഐ.സി.സി.ഐ പ്രതിനിധി യോഗത്തെ അറിയിച്ചു. 2020 ജൂണിൽ വെന്റിലേറ്ററുകളുടെ ആവശ്യം 50,000 ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ 16,000 എണ്ണം ഇതിനകം തന്നെ ലഭ്യമാണ്, 34,000 വെന്റിലേറ്ററുകൾക്ക് ഓർഡറുകൾ നൽകിയിട്ടുണ്ട്. വിദേശത്ത് നിന്ന് വെന്റിലേറ്ററുകളും മറ്റ് പിപിഇകളും വാങ്ങുന്നതിന് വിദേശകാര്യ മന്ത്രാലയം നേരിട്ട് ചുക്കാന്‍ പിടിക്കും.
മാർച്ച് 24 മുതല്‍ കൃത്രിമ ശ്വസന ഉപകരണം അല്ലെങ്കിൽ ഓക്സിജൻ തെറാപ്പി ഉപകരണം, സാനിറ്റൈസർ, വെന്റിലേറ്ററുകള്‍ എന്നിവയുൾപ്പെടെയുള്ള എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും കയറ്റുമതി ചെയ്യുന്നത് സർക്കാർ നിരോധിച്ചിട്ടുണ്ട്. അതുപോലെ, ശസ്ത്രക്രിയാ മാസ്കുകൾ, മാസ്കുകൾക്കുള്ള തുണിത്തരങ്ങൾ, കവറുകൾ എന്നിവ കയറ്റുമതി ചെയ്യുന്നത് മാർച്ച് 19 മുതൽ നിരോധിച്ചു. രാജ്യത്തെ ആദ്യത്തെ കൊറോണ വൈറസ് കേസ് കേരളത്തില്‍ റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ ജനുവരി 31-ന് പിപിഇകളും കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു.